ഇൻസ്റ്റഗ്രാമിലൂടെ പരിചയം, യുവതിയുടെ 25 പവനോളം സ്വർഭാരണം തട്ടിയെടുത്തു; മയ്യന്നൂർ സ്വദേശി അറസ്റ്റിൽ, പകുതിയോളം സ്വർണം വടകരയിലെ ജ്വല്ലറിയിൽ നിന്നും കണ്ടെത്തി


തലശ്ശേരി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വർണാഭരണം തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി പി.പി. മുഹമ്മദ് നജീർ (29) ആണ് അറസ്റ്റിലായത്. കണ്ണൂർ താഴെചൊവ്വ സ്വദേശിനിയുടെ 25 പവൻ സ്വർണമാണ് തട്ടിയെടുത്തത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് നജീറിനെ യുവതി പരിചയപ്പെട്ടത്. ഇയാൾ യുവതിക്ക് വിവാഹ വാഗ്ദാനം നൽകുകയും കൈയ്യിലുള്ള സ്വർണാഭരണവുമെടുത്ത് തലശ്ശേരിയിലെത്താനും പറയുകയുമായിരുന്നു. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്വർണാഭരണം സ്റ്റേഷനിലെത്തുന്ന സുഹൃത്തിന് നൽകാൻ പ്രതി പറഞ്ഞു. യുവതി സ്വർണാഭരണം പ്രതിയുടെ സുഹൃത്തെന്ന് പറഞ്ഞയാളിന് നൽകി. യുവാവിനെ കാണാൻ യുവതിയോട് കോഴിക്കോട് പോകാൻ പറഞ്ഞ സുഹൃത്ത് വാഹനവും ഏർപ്പാടാക്കി നൽകി.

കോഴിക്കോട്ട്‌ എത്തിയ യുവതിക്ക് പക്ഷെ യുവാവിനെ കാണാനായില്ല. ഇൻസ്റ്റഗ്രാമിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ താൻ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ യുവതി ബന്ധുക്കൾക്കൊപ്പം തലശ്ശേരി പോലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. യുവതിയിൽ നിന്നും തട്ടിയെടുത്തവയിൽ 14 പവൻ സ്വർണം വടകരയിലെ ജൂവലറിയിൽനിന്ന് കണ്ടെത്തി. ഏഴരലക്ഷം രൂപ, സ്കൂട്ടർ, രണ്ട് മൊബൈൽ ഫോൺ എന്നിവ വീട്ടിൽനിന്ന് കിട്ടി.

സംഭവം സംബന്ധിച്ച് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ദൃശ്യങ്ങളിൽ യുവാവ് എത്തിയത് സ്കൂട്ടറിലാണെന്ന് കണ്ടെത്തി. തടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. റെയിൽവേ സ്റ്റേഷനൽ സുഹൃത്തായി എത്തിയതും താൻ തന്നെയാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്രതി നേരത്തേയും സമാനമായ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. വ്യാജ മേൽവിലാസമുപയോഗിച്ചാണ് പ്രതി യുവതിയുമായി ചാറ്റ് ചെയ്തത്.