വടകര ജൂബിലി കുളത്തിന്റെ ഉദ്ഘാടനത്തിന് എംഎൽഎയെ അപമാനിച്ചെന്ന് ആരോപണം; നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ പ്രതിഷേധം അറിയിച്ച് യുഡിഎഫ് ആർഎംപിഐ നേതാക്കളും പ്രവർത്തകരും
വടകര: കേന്ദ്ര സർക്കാരിന്റെ നഗരസഞ്ചയം പദ്ധതിയിലൂടെ നവീകരിച്ച വടകര ജൂബിലി കുളം ഉദ്ഘാടനത്തിന് എംഎൽഎയെ അപമാനിച്ചെന്ന ആരോപണവുമായി യുഡിഎഫ് ആർഎംപിഐ നേതാക്കളും പ്രവർത്തകരും. പ്രോട്ടോക്കോൾ അനുസരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്ത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് തൊട്ടു താഴെയുള്ള എം.എൽ.എയുടെ പേര് കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമായി ചെയർപേഴ്സണു താഴെയായി ശിലാഫലകത്തിൽ ചേർത്തെന്നാണ് ആരോപണം.
എംഎൽഎയെ അപമാനിക്കുംവിധം വടകര നഗരസഭ തയ്യാറാക്കിയ ശിലാഫലകം മാറ്റം വരുത്താതെ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് യുഡിഎഫ് ആർഎംപിഐ വടകര മുൻസിപ്പൽ നേതാക്കൾ നഗരസഭാ സെക്രട്ടറിയെ അറിയിച്ചു. പരിപാടിയുടെ അധ്യക്ഷകൂടെയായ സ്ഥലം എംഎൽഎ കെ.കെ രമയോടുള്ള രാഷ്ട്രീയ വിരോധത്തെ തുടർന്ന് ഇത്രയും തരംതാണ രീതിയിലുള്ള നടപടികൾ സ്വീകരിക്കുന്നത് വടകരക്ക് ആകെ അപമാനകരമാണെന്നും നേതാക്കൾ പറഞ്ഞു.

തന്റെ അറിവൊട് കൂടിയല്ല ശിലാഫലകം നിർമ്മിച്ചതെന്നും താൻ ഇങ്ങനെയൊരു നിർദ്ദേശം നൽകിയിട്ടില്ല എന്നുമാണ് നഗരസഭ സെക്രട്ടറി നേതാക്കളോട് പറഞ്ഞത്. അതിനർത്ഥം ചെയ്യർപേഴ്സൻ തന്നെ തന്റെ പേര് എം.എൽ.എക്കു മുകളിലായി എഴുതി ചേർക്കാൻ നിർവഹണ ഏജൻസിയായ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നിർദ്ദേശം നൽകുകയായിരുന്നു എന്നാണ്. ഇതിലും വലിയ അല്പത്തരം മറ്റെന്താണ് ഉള്ളതെന്നും നേതാക്കൾ ചോദിച്ചു. എംഎൽഎയെ അപമാനിക്കും വിധം തയ്യാറാക്കിയ ശിലാഫലകം കീഴ്വഴക്കങ്ങൾക്കനുസരിച്ച് തിരുത്താതെ സ്ഥാപിക്കാൻ അനുവദിക്കില്ല എന്നും അതിനുള്ള ശ്രമം നടത്തിയാൽ ജനങ്ങളെ അണിനിരത്തി തടയുമെന്നും നേതാക്കൾ അറിയിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സതീശൻ കുരിയാടി, യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ രഞ്ജിത് കുമാർ, കൺവീനർ ഫൈസൽ മാസ്റ്റർ, ആർ.എം.പി.ഐ ഏരിയ ചെയർമാൻ എ.പി ഷാജിത്ത്, വി.കെ പ്രേമൻ, വടകര നഗരസഭ കൗൺസിലർമാരായ വികെ അസീസ് മാസ്റ്റർ, പിവി ഹാഷിം, സികെ ശ്രീജിന, രഞ്ജിത്ത് കണ്ണോത്ത്, ഇ.കെ പ്രദീപ് കുമാർ, വത്സരാജ് എന്നിവർ സംബന്ധിച്ചു.