വടകരയിൽ വീടിന്റെ വാതിലും ഗ്രില്ലും തകർത്ത് സ്വർണവും പണവും കവർന്നു; നിരവധി മോഷണ കേസുകളിൽ പ്രതിയായ വയനാട് സ്വദേശിയെ പൊക്കി പൊലീസ്


വടകര: സംസ്ഥാന വ്യാപകമായി നിരവധി മോഷണ കേസുകളിൾ ഉൾപ്പെട്ട പ്രതി വടകരയിൽ പിടിയിലായി. വയനാട് അമ്പലവയൽ പുതുക്കാട് കോളനിയിലെ കുട്ടി വിജയൻ എന്ന വിജയൻ (45) ആണ് പിടിയിലായത്.

കോഴിക്കോട് കുറ്റിക്കാട്ടൂരിലെ പൈങ്ങോട്ട് റോഡിലുള്ള ക്വാട്ടേഴ്സിൽ വെച്ചാണ് പ്രതിയെ വടകര പൊലീസ് പിടികൂടിയത്. 20 വർഷത്തിലേറെയായി ഇയാൾ ഇവിടെയാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

വടകര കോട്ടക്കടവ് റെയിൽവേ ഗേറ്റിന് സമീപം സരസ നിവാസിൽ കവർച്ച നടത്തിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് നാലിന് വീടിന്റെ വാതിലും ഗ്രില്ലും തകർത്ത് മൂന്നു പവൻ സ്വർണവും 50,000 രൂപയും കവർന്ന കേസിലാണ് അറസ്റ്റ്.

ഫിംഗർ പ്രിന്റ് ബ്യുറോയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ എസ്.ഐ കെ.പി.രാജീവൻ, വി.വി.ഷാജി, ബിനീഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് വാടക ക്വാട്ടേഴ്സിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി പത്തോളം കേസുകളിൽ പ്രതിയാണ് ഇയാൾ. മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.