കൊല്ലത്ത് വിവാഹത്തലേന്ന് ചെക്കനും പെണ്ണും വഴക്ക്; വിവാഹം നടന്നില്ല, ബന്ധുക്കള്‍ തമ്മില്‍ നടന്ന കൂട്ടത്തല്ലിനിടെ ചെക്കന്റെ അച്ഛന് പരിക്ക്



കൊല്ലം: കൊല്ലത്ത് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും യുവതിയും വിവാഹ തലേന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തെറ്റിപ്പിരിഞ്ഞു. പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ ആദ്യം വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് വീട്ടുകാരുടെ പിന്തുണയോടെ നിശ്ചയം നടത്തിയിരുന്നു. ശേഷം യുവാവ് വിദേശത്തേക്ക് പോയി. വിവാഹത്തിനായാണ് ഇയാള്‍ നാട്ടിലെത്തിയത്.

വിവാഹ തലേന്ന് മെഹന്ദി ചടങ്ങിനായി വീട്ടിലെത്തിയ യുവാവും യുവതിയും തമ്മില്‍ തര്‍ക്കത്തിലായി. മധ്യസ്ഥശ്രമത്തിനായി ഇരുവരുടെയും വീട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ഒന്നിച്ചിരുന്ന അവസരത്തിലാണ് പ്രശ്‌നമുണ്ടായത്.

ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വരന്റെ പിതാവിന് പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്തതായി പാരിപ്പള്ളി പൊലീസ് അറിയിച്ചു. കേസിനാസ്പദമായ സംഭവനം നടന്നത് വെള്ളിയാഴ്ചയാണ്.

പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്.

summary: a young man and a young women who had been in love for many years in kollam broke up after an argument before their wedding