പട്ടാപ്പകല്‍ കടയിലേക്ക് ഓടിക്കയറി കാട്ടുപന്നി, ക്യാഷ് കൗണ്ടറിന് മുകളിലൂടെ ചാടി രക്ഷപ്പെട്ട കടയുടമ ഷട്ടറിട്ട് പന്നിയെ കുടുക്കി, വെടിവെച്ചുകൊന്നു; സംഭവം ഓമശ്ശേരിയില്‍


ഓമശ്ശേരി: പട്ടാപ്പകല്‍ കടയിലേക്ക് ഓടിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഓമശ്ശേരി മുയല്‍വീട്ടില്‍ അജീഷ് ഖാന്റെ ഉടമസ്ഥതയിലുള്ള, താഴെ ഓമശ്ശേരിയിലെ പണിയായുധങ്ങള്‍ വില്‍ക്കുന്ന ടൂള്‍ മാര്‍ട്ട് എന്ന കടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.

ശനിയാഴ്ച വൈകിട്ട് 5.15 നാണ് സംഭവം. പന്നി ഓടിക്കയറുന്നത് കണ്ട അജീഷ് ക്യാഷ് കൗണ്ടറിന് മുകളിലൂടെ ചാടി രക്ഷപ്പെടുകയും ഉടനെ കടയുടെ ഷട്ടര്‍ താഴ്ത്തുകയും ചെയ്തു. ഇതോടെ പന്നി കടയ്ക്കുള്ളില്‍ അകപ്പെട്ടു.

തുടര്‍ന്ന് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. പഞ്ചായത്ത് ഇടപെട്ട് താമരശ്ശേരി ഫോറസ്റ്റ് അധികൃതരെ ബന്ധപ്പെടുകയും പന്നിയെ കൊല്ലാന്‍ എംപാനല്‍ ഷൂട്ടറെ നിയോഗിക്കുകയും ചെയ്തു.

സംഭവ സ്ഥലത്തെത്തിയ ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുല്‍ നാസറിന്റെ അനുമതിയോടെ ഫോറസ്റ്റ് എംപാനല്‍ ഷൂട്ടര്‍ തങ്കച്ചന്‍ കുന്നുംപുറത്ത് കടയ്ക്കുള്ളില്‍വച്ച് പന്നിയെ വെടിവച്ചുകൊന്നു. ഓമശ്ശേരി ബസ് സ്റ്റാന്‍ഡിനു പിന്‍വശത്തുള്ള ഗ്രൗണ്ടില്‍ പന്നിയെ സംസ്‌കരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് ഓമശ്ശേരി അങ്ങാടിയില്‍ പകല്‍ സമയത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വഴിയാത്രക്കാരനു പരുക്കേറ്റിരുന്നു.