തലശ്ശേരിയില്‍ കാറിൽ ചാരി നിന്നതിന് ആറുവയസ്സുകാരന് ക്രൂര മര്‍ദ്ദനം; യുവാവ് അറസ്റ്റില്‍, വധശ്രമത്തിന് കേസ് (വീഡിയോ)


തലശ്ശേരി: നിര്‍ത്തിയിട്ട കാറില്‍ ചാരി നിന്നതിന് ആറുവയസ്സുകാരന്‍ ക്രൂര മര്‍ദ്ദനത്തിനിരയായി. തലശ്ശേരിയിലാണ് സംഭവം. കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ അംഗമായ ഗണേഷ് എന്ന ബാലനാണ് മര്‍ദ്ദനമേറ്റത്. നടുവിന് സാരമായ പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദ് ആണ് കുട്ടിയെ മർദ്ധിച്ചത്. കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ കാറും തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തത്. കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡിഐജി വ്യക്തമാക്കി. ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു ഇയാൾ ആറ് വയസ്സുകാരനെ ആക്രമിച്ചത്. തുടർന്ന് ദൃക്‌സാക്ഷിയായ യുവ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് ശിഹ്ഷാദിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെ രാവിലെയോടെ ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവരികയും സംഭവം വലിയ വാർത്തയാകുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസുകാർക്കെതിരെയും വ്യാപക വിമർശനം ഉയർന്നതോടെയാണ് ശിഹ്ഷാദിനെ കസ്റ്റഡിയിൽ എടുത്തത്.

Summary: Man brutally attacked a rajasthani child in thalassery