ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റ്; പേരാമ്പ്ര സ്വദേശിയ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍


പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റിട്ടത്തിന്റെ പേരില്‍ പേരാമ്പ്ര എടവരാട് സ്വദേശിയെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ചേനായി കുഞ്ഞാറമ്പത്ത് ചന്ദ്രനെ നേരെ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു ആക്രമണം നടന്നത്.

പേരാമ്പ്ര കല്ലോട് സ്വദേശി കൂമുള്ളി അന്‍സാറാണ് അറസ്റ്റിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിദ്വേഷ കമന്റിട്ടതിന് ചന്ദ്രന്‌റെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

എടവരാട് സ്വദേശിയായ ഒരാള്‍ കഴിഞ്ഞ ദിവസം വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ ശവസംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ‘ഒരുമിച്ച് മടക്കം’ എന്ന ക്യാപ്ഷനോടെ ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് ചന്ദ്രന്‍ മതസ്പര്‍ദയും വിദ്വേഷവും ഉണ്ടാക്കുന്ന രീതിയില്‍ കമന്റ് ചെയ്തത്.

തുടര്‍ന്ന് നാട്ടില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനും മതസൗഹാര്‍ദ്ദം തകര്‍ക്കാനും പരസ്പരം വിദ്വേഷങ്ങള്‍ ഉണ്ടാക്കാനും ഉദ്ദേശിച്ചാണ് ചന്ദ്രന്‍ കമന്റിട്ടതെന്നും, ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മാത്രമല്ല കമന്റിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്ക് നേരെ അക്രമണം ഉണ്ടായത്.

ആക്രമണത്തില്‍ ചന്ദ്രന്‌റെ കൈക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു.