കണ്ണൂരില്‍ ബേക്കറി ഉടമയെ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയി ഒമ്ബതു ലക്ഷം രൂപ കവര്‍ന്നതായി പരാതി


കണ്ണൂർ: കണ്ണൂർ ചക്കരകല്ലിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒമ്ബതു ലക്ഷം രൂപ കവർന്നതായി പരാതി.
ബംഗളൂരില്‍ നിന്ന് കണ്ണൂരി ലെത്തിയപ്പോഴാണ് എച്ചൂർ സ്വദേശി റഫീഖിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയി പണം കവർന്നത്.

ബംഗളൂരുവില്‍ ബേക്കറി നടത്തുകയാണ് റഫീഖ്. ഇന്നലെ പുലർച്ചെ ഏച്ചൂരില്‍ ബസിറങ്ങിയപ്പോഴാണ് റഫീഖിനെ കാറിലെത്തിയ സംഘം ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത് എന്നാണ് പരാതി. തുടർന്ന് ക്രൂരമായി മർദിച്ച ശേഷം കൈയിലുണ്ടായിരുന്ന ഒമ്ബത് ലക്ഷം രൂപ തട്ടിയെടുത്തെന്നും റഫീഖ് പറയുന്നു.

മുഖംമൂടി ധരിച്ചായിരുന്നു സംഘം എത്തിയതെന്നാണ് റഫീഖ് പറയുന്നത്. പണം കവർന്നതിന് ശേഷം റഫീഖിനെ കാപ്പാട് ഉപേക്ഷിച്ച്‌ സംഘം രക്ഷപ്പെട്ടു. ഇതിലൂടെ കടന്നുപോയ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാളെ വീട്ടിലെത്തിച്ചത്. ഭാര്യയുടെ പണയം വെച്ച സ്വർണം തിരിച്ചെടുക്കാനായി കൊണ്ടുവന്ന പണമാണ് സംഘം തട്ടിയെടുത്തതെന്നും റഫീഖ് പറയുന്നു.

നാലു പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്. ഇവർ മുഖംമൂടി ധരിച്ചിരുന്നു. ബംഗളൂരുവിലെ തൻ്റെ ബേക്കറിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയാണ് തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ എന്ന് സംശയിക്കുന്നതായും റഫീഖ് പറഞ്ഞു. സംഭവത്തില്‍ ചക്കരക്കല്‍ പോലീസ് അന്വേഷണം തുടങ്ങി.

A masked gang abducted a bakery owner in Kannur and robbed him of nine lakh rupees