ഉരുൾപൊട്ടൽ കവർന്നത് ഒരു പെൺകുട്ടിയുടെ കുഞ്ഞുനാളിലെമുതലുള്ള സ്വപ്നം; വിലങ്ങാട് മഞ്ഞച്ചീളിലെ ഡെൽനയുടെ വിദേശത്തെ നഴ്സിംഗ് ജോലി എന്ന സ്വപ്നത്തിനാണ് ഉരുളുകൾ അതിരിട്ടിരിക്കുന്നത്


വിലങ്ങാട് : ഉരുൾപൊട്ടൽ കവർന്നത് ഒരു പെൺകുട്ടിയുടെ കുഞ്ഞുനാളിലെമുതലുള്ള സ്വപ്നം. മഞ്ഞച്ചീളിലെ പാണ്ടിയാംപറമ്പത്ത് ഡെൽനയുടെ വിദേശത്തെ നഴ്സിംഗ് ജോലി എന്ന സ്വപ്നത്തിനാണ് ഉരുളുകൾ അതിരിട്ടിരിക്കുന്നത്. നഴ്സിംഗ് ബിരുദധാരിയാണ് ഡെൽന.

വിദേശത്ത് നഴ്സിംഗ് ജോലിക്ക് കയറാൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച പുലർച്ചെ വിലങ്ങാട് മേഖലയിൽ ഉരുൾപൊട്ടിയത്. പ്രാണനും കൊണ്ട് കുടുംബത്തോടൊപ്പം ഓടുമ്പോൾ മറ്റൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ല . എസ്എസ്എൽസി സർട്ടിഫിക്കറ്റ് മുതൽ ബിരുദ സർട്ടിഫിക്കറ്റ് വരെ എല്ലാം അപ്രതീക്ഷിതമായി വന്ന പ്രകൃതിക്ഷോഭം കവർന്നു . വീടും തകർന്നു.

ഇന്ത്യൻ പൗരയാണെന്ന് തെളിയിക്കുന്നതിനുള്ള ആധാർ കാർഡ് വരെ നഷ്ടപ്പെട്ടു. ജീവൻ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യമെന്ന് മാത്രമാണെന്നാണ് ഇവർക്ക് പറയാനുള്ളത്. ഇനി മുൻപോട്ട് ജീവിക്കണമെങ്കിൽ ജോലി അത്യാവശ്യമാണ്. വിദേശ ജോലി കൂടി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് ഡെൽന.