ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്; പേരാമ്പ്രയില്‍ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റാന്‍ തീരുമാനം


പേരാമ്പ്ര: മലപ്പുറം പരപ്പനങ്ങാടിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് പേരാമ്പ്ര സ്റ്റേഷനില്‍ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് പരപ്പനങ്ങാടിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറാന്‍ വടകര റൂറല്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.

മനസാക്ഷിയെ ഞെട്ടിച്ച പീഡന വിവരമാണ് ഇക്കഴിഞ്ഞ ബുധനാഴ്ച പുറത്ത് വന്നത്. പേരാമ്പ്ര സ്വദേശിനിയായ പെണ്‍കുട്ടി സുഹൃത്തിനെ കാണാനായാണ്് വീട് വിട്ട് ഇറങ്ങിയത്. കാണാതായതിനെ തുടര്‍ന്ന് കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പൊലീസ് അന്ന് തന്നെ കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി. മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ക്രൂര പീഡനത്തിന്റെ വിവരം പുറത്തറിഞ്ഞത്.

വഴി തെറ്റി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിക്ക് സഹായം വാഗ്ദാനം ചെയ്ത് പ്രതികളായ പ്രജീഷും മുനീറും പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ സജീറും പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം തിരൂരില്‍ ഇറക്കിവിട്ടു.

ഇതില്‍ മൂന്ന് പ്രതികളെ പേരാമ്പ്ര പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇനി ഒരാളെ കൂടി പിടികൂടാന്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ കുറ്റകൃത്യം നടന്നത് പരപ്പനങ്ങാടിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറാന്‍ വടകര റൂറല്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു. പരപ്പനങ്ങാടി നെടുവാ സ്വദേശികളായ മുനീര്‍, പ്രജീഷ്, സജീര്‍ എന്നിവരാണ് അറസ്റ്റിലായത്.