കടയിൽ നിന്ന് വിളിച്ചിറക്കി മർദ്ദനം; നാദാപുരത്ത് ബേക്കറി ജീവനക്കാരന് പരിക്ക്


നാദാപുരം: ബേക്കറി ജീവനക്കാരനെ കടയിൽ നിന്ന് വിളിച്ചിറക്കി വിദ്യാർത്ഥികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. നാദാപുരം എം.ആർ.എ ജീവനക്കാരനായ പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ് റാഫിയെയാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ ഇയാളുടെ മൂക്കിൻറെ പാലം തകർന്നു. പേരോട് ഹയർസെക്കൻഡറി സ്കൂൾ യൂണിഫോം ധരിച്ച മൂന്ന് വിദ്യാർത്ഥികൾ ബുധനാഴ്ച വൈകിട്ട് 6.30 ഓടെ കടയിൽ എത്തുകയായിരുന്നു. സൗഹൃദത്തിൽ അടുത്തെത്തി അക്രമം നടത്തുകയായിരുന്നെന്ന് ജീവനക്കാരും പറഞ്ഞു.

മുഹമ്മദ് റാഫിക്ക് നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. നേരത്തെ ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ ടൗണിൽ പേരോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ അക്രമം നാട്ടുകാർ ചെറുത്തിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് ബേക്കറി ജീവനക്കാരനേറ്റ മർദ്ദനമെന്ന് പോലീസ് പറഞ്ഞു. നാദാപുരം എസ്ഐ വിനീത് വിജയൻറെ നേതൃത്വത്തിൽ പോലീസ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചു.