നാല്‍പത്തഞ്ചുകാരിയെ വിവസ്ത്രയാക്കി മര്‍ദിച്ച് വീഡിയോ എടുത്തു; മാഹിയില്‍ അമ്മയും മകനുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍


മാഹി: നാല്‍പ്പത്തഞ്ചുകാരിയെ വീട്ടില്‍ വിളിച്ചുവരുത്തി വിവസ്ത്രയാക്കി വീഡിയോ എടുത്ത് മര്‍ദിച്ച സംഭവത്തില്‍ അമ്മയും മകനുമടക്കം മൂന്നുപേരെ പള്ളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളൂര്‍ കൊയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിന് സമീപം പവിത്രത്തില്‍ സി.എച്ച്.ലിജിന്‍ (37), അമ്മ എം.രേവതി (57), ലിജിന്റെ സുഹൃത്ത് പാറാല്‍ പൊതുവാച്ചേരി സ്‌കൂളിന് സമീപം നിധി നിവാസില്‍ കെ.എം.നിമിഷ (28) എന്നിവരെയാണ് പള്ളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 21നായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് ഉച്ചയ്ക്ക് രണ്ടോടെ ലിജിന്റെ വീട്ടില്‍ പോയ പരാതിക്കാരിയെ മൂവരും ചേര്‍ന്ന് ബലം പ്രയോഗിച്ച് വിവസ്ത്രയാക്കി ഫോട്ടോയെടുക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി.

ചൂലും ശൗചാലയം വൃത്തിയാക്കുന്ന ബ്രഷും ഉപയോഗിച്ച് മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ലിജിന്‍ പള്ളൂരിലെ ഫാന്‍സി ഷോപ്പ് ഉടമയാണ്. പുതുച്ചേരി എസ്.എസ്.പി. ദീപികയുടെ നിര്‍ദേശപ്രകാരം മാഹി എസ്.പി. രാജശങ്കര്‍ വെള്ളാട്ട്, മാഹി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ശേഖര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം. പള്ളൂര്‍ എസ് ഐ ഇ കെ രാധാകൃഷ്ണനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.