എഞ്ചിന്‍ തകരാര്‍; കൊയിലാണ്ടി, ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ 43 മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി, രക്ഷപ്പെടുത്തി മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്


കൊയിലാണ്ടി: കൊയിലാണ്ടി, ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളങ്ങള്‍ എഞ്ചിന്‍ തകരാറിലായി കടലില്‍ കുടുങ്ങി. കടലില്‍ കുടുങ്ങിയ 43 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം.

കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ ‘പുളിയന്റെ ചുവട്ടില്‍’ എന്ന വളളവും ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ‘മബ്‌റൂക്ക്’ എന്ന ഇന്‍ബോര്‍ഡ് വള്ളവുമാണ് എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം ഇന്ന് ഉച്ചയോടെ മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് വിങ്ങ് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

മബ്റൂക്കിലെ 41 മത്സ്യത്തൊഴിലാളികളെ ബേപ്പൂര്‍ ഹാര്‍ബറിലും പുളിയന്റെ ചുവട്ടില്‍ വള്ളത്തിലെ രണ്ട് മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കൊയിലാണ്ടി ഹാര്‍ബറിലുമാണ് എത്തിച്ചത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഹെഡ് ഗാര്‍ഡ് ഷാജി, കോസ്റ്റല്‍ പോലീസിലെ ജിമേഷ്, ഫൈറൂസ്, ശ്രീരാജ്, റെസ്‌ക്യൂ ഗാര്‍ഡുമാരായ നിധീഷ്, സുമേഷ്, ബിലാല്‍, വിഘ്നേഷ് എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.