31 ടിപ്പര്‍ ലോറികളും, 90 തൊഴിലാളികളുമായി പ്രത്യേക തീവണ്ടി കണ്ണൂരില്‍ ബ്രേക്കിട്ടു; അഴിയൂര്‍-വെങ്ങളം ദേശീയപാത വികസനത്തിനുള്ള യന്ത്രസാമഗ്രികളെത്തി


വടകര: അഴിയൂര്‍- വെങ്ങളം ദേശീയപാത ആറുവരിയാക്കുന്നതിനുള്ള യന്ത്രസാമഗ്രികളുമായി പ്രത്യേക ചരക്കുതീവണ്ടി ജബല്‍പ്പുരില്‍നിന്ന് കണ്ണൂരിലെത്തി. 31 ടിപ്പര്‍ ലോറികളും മണ്ണുമാന്തിയന്ത്രങ്ങളും റോളറുകളും ഉള്‍പ്പെടെയാണ് 30 ബോഗികളിലായി എത്തിച്ചത്. 90 തൊഴിലാളികളും ഇതിലുണ്ടായിരുന്നു. കണ്ണൂര്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയ ഇവ താത്കാലികമായി പയ്യോളി സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് മാറ്റിത്തുടങ്ങി.

റോഡുനിര്‍മാണത്തിനുള്ള പ്ലാന്റ് തയ്യാറായാല്‍ എല്ലാം അങ്ങോട്ട് മാറ്റും. അദാനി ഗ്രൂപ്പാണ് അഴിയൂര്‍-വെങ്ങളം പാത നിര്‍മാണം കരാറെടുത്തതെങ്കിലും ഇവര്‍ ഉപകരാര്‍ നല്‍കിയത് അഹമ്മാദാബാദിലെ വാഗഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ എന്ന കമ്പനിക്കാണ്. ഈ കമ്പനിയാണ് യന്ത്രസാമഗ്രികള്‍ തീവണ്ടിയിലെത്തിച്ചത്.

മലബാര്‍ മേഖലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ലോറികള്‍ ഉള്‍പ്പെടെയുള്ളവ തീവണ്ടിയില്‍ കൊണ്ടുവരുന്നത്. ബോഗിയില്‍ ടിപ്പര്‍ ലോറികളും മറ്റു യന്ത്രസാമഗ്രികളും കയറ്റുമ്പോള്‍ ഉയരം പ്രശ്‌നമാകുമെന്നതിനാല്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഉയരം ക്രമീകരിക്കാന്‍ ലോറിയുടെ മുന്‍വശത്തെ ടയറുകള്‍ അഴിച്ചുമാറ്റി. പിറകുവശത്തെ ടയറുകളുടെ കാറ്റൊഴിച്ചു. തീവണ്ടി കടന്നുപോകുന്ന എല്ലാ സ്റ്റേഷനുകളിലും പ്രത്യേകനിര്‍ദേശം നല്‍കി.

എവിടെയും ഒരു തടസ്സവുമില്ലാതെയാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ തീവണ്ടി കണ്ണൂരിലെത്തിയത്. വടകരയില്‍ ഇറക്കാന്‍ സൗകര്യമില്ലാത്തതിനാലാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്. തീവണ്ടിയില്‍നിന്നിറക്കി ടയര്‍ ഫിറ്റുചെയ്ത് എണ്ണനിറച്ചശേഷമാണ് പയ്യോളിയിലേക്ക് യാത്ര പുറപ്പെട്ടത്. ഡീസല്‍ നിറയ്ക്കാനായി പ്രത്യേക ടാങ്കര്‍തന്നെ സ്റ്റേഷന്‍ പരിസരത്ത് എത്തിച്ചു.

യന്ത്രസാമഗ്രികള്‍ ഇറക്കിയശേഷം ചരക്കുവണ്ടി തിരിച്ചുപോയി വീണ്ടും സാമഗ്രികളുമായി തിരിച്ചുവരും. മൊത്തം 80 ലോറികള്‍ വരാനുണ്ട്. ബുധനാഴ്ച 31 ടിപ്പര്‍ ലോറി, ഒരു ട്രെയിലര്‍, നാല് ഗ്രൈഡര്‍, മൂന്ന് റോളര്‍, ഏഴ് ഹിറ്റാച്ചി, ഒരു ജെ.സി.ബി., ഒരു ടാങ്കര്‍, കംപ്രസര്‍ തുടങ്ങിയവയാണ് എത്തിച്ചത്. കുറെ ഉപകരണങ്ങളും പണിയായുധങ്ങളും ലോറികളിലുണ്ടായിരുന്നു. ആവശ്യമനുസരിച്ച് വീണ്ടും സാധനങ്ങളെത്തും.

അയനിക്കാടിലാണ് പ്ലാന്റ് ഒരുക്കാന്‍ കമ്പനി സ്ഥലം കണ്ടത്. എട്ടേക്കര്‍ സ്ഥലം ഇവിടെ ദേശീയപാതയ്ക്കരികില്‍ത്തന്നെ കിട്ടിയിരുന്നു. എന്നാല്‍, നഞ്ച പ്രദേശമുള്‍പ്പെടുന്നതിനാല്‍ പ്രാദേശികമായ എതിര്‍പ്പുയര്‍ന്നതിനാല്‍ അന്തിമതീരുമാനമായിട്ടില്ല. കളക്ടറുടെ പരിഗണനയിലാണ് വിഷയമുള്ളത്. ഇത് പരിഹരിച്ചശേഷമേ പ്ലാന്റ് സ്ഥാപിക്കൂ.