ജോലിസമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് വീഡിയോ സന്ദേശം; കോട്ടയത്ത് 23-കാരനായ കമ്പ്യൂട്ടർ എൻജിനീയർ ആത്മഹത്യ ചെയ്തു


കോട്ടയം: ഐടി സ്ഥാപനത്തിലെ ജോലിസമ്മർദ്ദം മൂലം യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയിൽ താമസിക്കുന്ന ജേക്കബ് തോമസാണ് ആത്മഹത്യ ചെയ്തത്.ഇരുപത്തിമൂന്നുകാരനായ യുവാവ് താമസിക്കുന്ന ഫ്‌ളാറ്റിൽ നിന്നും ചാടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എൻജിനീയറാണ് ജേക്കബ് തോമസ്. ജോലിസമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം ജേക്കബ് അമ്മയ്ക്ക് അയക്കുകയും ചെയ്തു. ജോലിസമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്നാണ് ഈ വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നത്. അതിന് പിന്നാലെയാണ് ആത്മഹത്യ.

ഡിഗ്രി പഠനത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായി ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിച്ച് നാല് മാസം കഴിയുമ്പോഴാണ് യുവാവിന്റെ ആത്മഹത്യ. ഉറങ്ങാൻ പോലും സാധിക്കാത്ത രീതിയിൽ ജോലിസമ്മർദ്ദം ജേക്കബ് നേരിട്ടിരുന്നതായാണ് കുടുംബം പറയുന്നത്. കുടുംബം പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)