21 ലക്ഷത്തിന്റെ കുഴൽപ്പണവുമായി കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ


കോഴിക്കോട്: ഇരുപത്തിയൊന്ന് ലക്ഷത്തിന്റെ കുഴൽപ്പണം അനധികൃതമായി സ്കൂട്ടറിൽ കടത്തുന്നതിനിടയിൽ കുന്ദമംഗലം സ്വദേശികളായ മൂന്നു യുവാക്കൾ പോലിസ് പിടിയിലായി. മുറിയനാൽ അബാബീൽ വീട്ടിൽ ഫവാസ് (23), പതിമംഗലം വട്ടുവാൾ വീട്ടിൽ ഷാദിൽ (20), കൊട്ടക്കായ വയൽ കോട്ടക്കൽ വീട്ടിൽ മുഹമ്മദ് അസ്‌ലം (21) എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് എ.സി.പി. മുരളീധരന്റെ മേൽനോട്ടത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്ന് പിടികൂടിയത്.

ഇവരിൽനിന്ന്‌ 21,02,300 രൂപ പിടിച്ചെടുത്തു. കള്ളപ്പണം പിടികൂടുന്നതിനായി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ എം.ഹേമലത നിർദേശം നൽകിയതിന്റെ ഭാഗമായി നഗരത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. കുഴൽപ്പണവുമായി ബന്ധം പുലർത്തുന്ന ആളുകളെ ക്രൈം സ്‌ക്വാഡ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.

വാഹനപരിശോധനയിൽ മെഡിക്കൽ കോളേജ് തൊണ്ടയാട് റോഡിൽ ആക്ടീവ സ്കൂട്ടറിൽവന്ന രണ്ടു യുവാക്കളെ തടഞ്ഞ് പരിശോധിച്ചതിൽ ഫവാസിന്റെ പോക്കറ്റിൽനിന്ന്‌ രണ്ടു ലക്ഷം രൂപയും പണം എത്തിക്കേണ്ട ആളുകളുടെ അമ്പതോളം സ്ലിപ്പുകളും വിവിധ ബാങ്കുകളുടെ നാല് എ.ടി.എം. കാർഡുകളും കണ്ടെത്തി. ഷാദിലിന്റെ പോക്കറ്റിൽനിന്ന്‌ രണ്ടു ലക്ഷത്തിയറുപത്തേഴായിരത്തിയെണ്ണൂറ് രൂപയും വാഹനം പരിശോധിച്ചതിൽ ബാഗിൽ സൂക്ഷിച്ചനിലയിൽ പതിമ്മൂന്നര ലക്ഷം രൂപയും കിട്ടി. ഇവരോടൊപ്പം മറ്റൊരു സ്‌കൂട്ടറിൽ വരികയായിരുന്ന അസ്‌ലമിന്റെ കൈയിൽനിന്നും രണ്ടു ലക്ഷത്തി എൺപത്തി നാലായിരത്തിയഞ്ഞൂറ് രൂപയും നിരവധി സ്ലിപ്പുകളും എ.ടി.എം. കാർഡുകളും പോലീസ് കണ്ടെടുത്തു.

അഞ്ഞൂറ് രൂപയുടെ നൂറുവീതം നോട്ടുകളടങ്ങിയ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പല യുവാക്കളും ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നുണ്ടെന്നും ഇതിൽനിന്നും ലഭിക്കുന്ന വരുമാനം ആർഭാടജീവിതം നയിക്കുന്നതിനാണ് വിനിയോഗിക്കുന്നതെന്നും മറ്റു ജോലികൾക്ക് പോകുന്ന യുവാക്കളെ മോഹന വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചാണ് കൊണ്ടുവരുന്നതെന്നും ഇവർ പോലീസിന് മൊഴി നൽകി. പണം നൽകുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പോലീസ് പറഞ്ഞു.