‘2016 ല്‍ എല്‍.ഡി.എഫിന് വേണ്ടി വോട്ട് പിടിച്ചു, അധികാരങ്ങള്‍ക്ക് വേണ്ടി ഇയാള്‍ എവിടെയും കൈകൂപ്പും’; കെ.പി അനില്‍കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്


കൊയിലാണ്ടി: കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന കെ.പി അനില്‍കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് അജയ് ബോസ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഓപ്പണ്‍ വോട്ടിനായി കൊണ്ടുവന്നവരെ അനില്‍കുമാറിന്റെ ആളുകള്‍ കൊണ്ടുപോയി അവരുടെ വോട്ട് എല്‍.ഡി.എഫിന് വേണ്ടി ചെയ്തുകൊടുത്തു എന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് അജയ്ബോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കെ.പി.സി.സിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്നാണ് രാജി വച്ചത്. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരാജയപ്പെട്ടിരുന്നു അനില്‍കുമാര്‍. 2016 ല്‍ കൊയിലാണ്ടി സീറ്റ് കോണ്‍ഗ്രസ് അദ്ദേഹത്തിന് നിഷേധിക്കുകയും ചെയ്തിരുന്നു.

2016ലും 2021ലും കൊയിലാണ്ടി സീറ്റില്‍ താന്‍ മത്സരിക്കുന്നത് ഇല്ലാതാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടായെന്ന് പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അനില്‍കുമാര്‍ പറഞ്ഞിരുന്നു. 2011ല്‍ കൊയിലാണ്ടിയില്‍ മത്സരിച്ച താന്‍ പിന്നീടുള്ള അഞ്ചുവര്‍ഷം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവിടെ പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ഏറെ വിജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ സര്‍വ്വേയില്‍ പേരില്ലെന്ന് പറഞ്ഞ് 2016 ല്‍ തന്നെ ഒഴിവാക്കുകയാണുണ്ടായതെന്ന് അനില്‍കുമാര്‍ പറഞ്ഞു.

ഇതിന് ശേഷമാണ് അനില്‍ കുമാറിനെതിരെ കടുത്ത ആരോപണങ്ങളുമായി അജയ് ബോസ് രംഗത്തെത്തിയത്.

അജയ് ബോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:
പാര്‍ട്ടി ശരിയായ ദിശയില്‍ തന്നെയാണ് സഞ്ചരിക്കുന്നത്… അധികാരങ്ങള്‍ക്ക് വേണ്ടി ഇയാള്‍ എവിടെയും കൈകൂപ്പും, ഇനിയും തല കുനിയ്ക്കും…

ഇന്നലെ മുതല്‍ പലയിടങ്ങളില്‍ നിന്നായി യൂത്ത് കോണ്‍ഗ്രസിന്റെ നിരവധി സഹപ്രവര്‍ത്തകര്‍ ആശങ്കയോടെ വിളിക്കുന്നുണ്ട്.

എല്ലാവര്‍ക്കും അറിയേണ്ടത് ഒന്ന് തന്നെ, കൊയിലാണ്ടിയില്‍ നിന്നും ചേമഞ്ചേരി മണ്ഡലത്തില്‍ നിന്നും പലരും കെ.പി അനില്‍ കുമാറിനോടൊപ്പം പാര്‍ട്ടി വിടുമൊന്നൊരു വാര്‍ത്ത കേള്‍ക്കുന്നു, സത്യമാണോ എന്നുള്ളതാണ്..?

അനില്‍ കുമാറിനോടൊപ്പം ആരും പോവുന്നില്ല എന്ന് മാത്രമല്ല ഇടതും വലതും നിന്നവര്‍ പരസ്യമായി തന്നെ അദ്ദേഹത്തെ പിന്തുണച്ചതില്‍ അതിയായി ഖേദം പ്രകടിപ്പിക്കുകയും, കെ.പി കാണിച്ചത് ശുദ്ധ തെമ്മാടിത്തരമാണെന്ന് പരസ്യമായി പറയുകയും ചെയ്തു.
ഇനി പാര്‍ട്ടി ശരിയായ ദിശയിലേക്കാണ് സഞ്ചരിക്കുന്നത് എന്ന് പറഞ്ഞതിന്റെ കാര്യം വ്യക്തമാക്കാം.

2016 നിയമസഭാ തിരഞ്ഞെടുപ്പ് പോളിംഗ് നടക്കുന്ന ദിവസം ഉച്ചയ്ക്ക് 12 മണിയോടു കൂടി ചേമഞ്ചേരി പഞ്ചായത്തിലെ പടിഞ്ഞാറ് ഭാഗം വാര്‍ഡില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വരുന്നു. വിളിച്ചത് പഞ്ചായത്തിലെ മുസ്ലീം ലീഗിന്റെ നേതാവാണ്. വളരെ വിഷമത്തോടെ അദ്ദേഹം പറഞ്ഞത് ആ തിരഞ്ഞെടുപ്പില്‍ കെ.പി ചുമതലപ്പെടുത്തിയ ചില പ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്ന ചതിയെ കുറിച്ചാണ്. മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകര്‍ എടുത്തു കൊണ്ട് വന്ന ഓപ്പണ്‍ വോട്ടുകള്‍ പോലും പോളിംഗ് സ്റ്റേഷനിലേക്ക് കയറുന്നതിന് മുന്‍പ് കെ.പി പറഞ്ഞേല്‍പ്പിച്ചവരെത്തി പൊക്കിയെടുത്ത് അന്നത്തെ ഘഉഎ സ്ഥാനാര്‍ഥിക്ക് ചെയ്തു കൊടുക്കുന്നു. പല സ്ഥലങ്ങളിലും ഇത് നടന്നു.

ആ തിരഞ്ഞെടുപ്പില്‍ LDF നിയോജകമണ്ഡലം കമ്മിറ്റിയുടെ കണക്ക് വരെ ആശങ്കയുള്ളിടത്ത് നിന്ന് ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ കെ.പിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം അവര്‍ക്ക് സഹായകരമായി എന്നുള്ളത് പരസ്യമായി എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്.

പിന്നീടൊരവസരത്തില്‍ ഈ ചതി നടത്തിയതിലൊരാള്‍ പാര്‍ട്ടിയോട് ചെയ്തത് വലിയ തെറ്റായിപ്പോയെന്നും, 2016 ലെ സ്ഥാനാര്‍ത്ഥിയാവാത്ത നിരാശയില്‍ കോഴിക്കോടുള്ള കെ.പി അനില്‍ കുമാറിന്റെ വീട്ടില്‍ കുറച്ച് പേരെ വിളിച്ചു വരുത്തി അഞ്ച് വര്‍ഷം കൊയിലാണ്ടിയില്‍ ചെലവഴിച്ച സാമ്പത്തിക നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് കരഞ്ഞ് നിര്‍ബന്ധിച്ചാണ് ഇത് ചെയ്യാന്‍ കെ.പി പ്രേരിപ്പിച്ചതെന്നും ടിയാന്‍ പറഞ്ഞു.

ഇത് പറ്റില്ല എന്ന് പറഞ്ഞ ചിലരെ വീട്ടില്‍ നിന്നും വളരെ മോശമായി പെരുമാറി ഇറക്കി വിട്ടിട്ടുണ്ടെന്നും പറയുകയുണ്ടായി.

ഇത് കേട്ട സമയത്ത് ഇയാളോടുണ്ടായ അറപ്പിനെക്കാളുപരി വളരെയധികം വിഷമം തോന്നിയത് പാര്‍ട്ടിയോട് ഒരു ശതമാനം പോലും കൂറില്ലാത്ത ഇയാളെ പിടിച്ച് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയപ്പോഴാണ്.

പാര്‍ട്ടി എങ്ങോട്ടാണ് പോവുന്നതെന്ന് അന്ന് ചിന്തിച്ചു പോയിരുന്നു.
2016 ലും, 2021 ലും അതായത് സംഘടനാ ചുമതല വഹിക്കുന്ന സമയത്ത് പോലും കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കരുതെന്ന് നൂറ് ശതമാനവും ആഗ്രഹിച്ചൊരാള്‍ക്ക്, അതിന് വേണ്ടി പരിശ്രമിച്ചൊരാള്‍ക്ക് ആ പദവിയിലിരിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്.

കൊയിലാണ്ടിയിലെ ഒരു പ്രവര്‍ത്തകനെന്ന നിലയില്‍ കെ.പിയുടെ രാഷ്ട്രീയ മാറ്റത്തെ നോക്കിക്കാണുമ്പോള്‍ കഴിഞ്ഞ 10 വര്‍ഷം സിപിഎമ്മിന്റെ വിജയത്തിനായി രഹസ്യമായാണ് അദ്ദേഹം ഇടപെട്ടതെങ്കില്‍, ഇനിയങ്ങോട്ട് അത് പരസ്യമായി തുടരാമെന്ന് മാത്രം.
ഇനി മുന്നോട്ടുള്ള കൊയിലാണ്ടിയിലെ പാര്‍ട്ടിയെ സംബന്ധിച്ചാണെങ്കില്‍ വ്യക്തി ബന്ധത്തിന്റെ പേര് പറഞ്ഞ് പിന്നില്‍ നിന്ന് വലിച്ചും തടഞ്ഞും നിര്‍ത്തിയ കഴിവും, കാലിബറുമുള്ള ചില പ്രവര്‍ത്തകര്‍ക്കും, നേതാക്കള്‍ക്കും പൂര്‍ണ്ണ മനസ്സോടെ ഒരു ധാര്‍ഷ്ട്യ മനോഭാവക്കാരനായ വ്യക്തിയുടെ സമ്മര്‍ദമില്ലാതെ പ്രവര്‍ത്തനവീഥിയില്‍ സജീവമാകാം.
നേരത്തെ നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത് പോലെ മാലിന്യങ്ങള്‍ തള്ളി, ലക്ഷ്യം കൈവരിക്കാന്‍ പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ പേപ്പറില്‍ ഒതുക്കാതെ പ്രയോഗികമാക്കി ശരിയായ ദിശയില്‍ തന്നെയാണ് കെപിസിസി നേതൃത്വം മുന്നോട്ട് പോവുന്നത്. അതിനിടയ്ക്ക് വായില്‍ തോന്നിയതെന്തും ഏത് പ്ലാറ്റ്ഫോമിലും വിളിച്ചു പറയാം എന്ന് കരുതുന്നവര്‍ ഭാവിയില്‍ പാര്‍ട്ടിക്ക് ഭാരമാവും എന്നുള്ളത് തീര്‍ച്ച.

അല്പമെങ്കിലും ആത്മാഭിമാനം എന്നൊന്ന് കെ.പി അനില്‍ കുമാറിനുണ്ടെങ്കില്‍ ഇനി ചെയ്യേണ്ടത് ഒന്നാണ്, ഈ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് രണ്ട് ദിവസം മുന്‍പ് രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെ വീട്ടിലേക്കോടി വന്ന് വ്യക്തിബന്ധം ചമഞ്ഞ് കൂടെ നിര്‍ത്തിയ കൊയിലാണ്ടിയിലെ സാധാ പ്രവര്‍ത്തകരോട് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി ഞാനാണെന്നും പറഞ്ഞ് വാങ്ങിയ നോമിനേഷന്‍ കൊടുക്കാനുള്ള പണമൊന്ന് തിരിച്ചു കൊടുത്തേക്കണം.

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഓടി നടന്നത് കൊണ്ട് നോമിനേഷന്‍ കൊടുക്കാനുള്ള പണം പോലുമില്ലെന്ന് പറഞ്ഞത് കൊണ്ടാണ് കയ്യില്‍ ഇല്ലാത്ത പണം കടം വാങ്ങിയും അഞ്ഞൂറും, ഇരുന്നൂറും പിരിവെടുത്തും അവര്‍ നിങ്ങള്‍ക്ക് നല്‍കിയത്.
ഇതൊക്കെ മനസിലാവണമെങ്കില്‍ സിപിഎം നേതാവ് എം.സ്വരാജ് പറഞ്ഞത് പോലെ നിങ്ങള്‍ക്ക് അന്തസ്സ് വേണം കെ.പി…. അന്തസ്സ്…