അഞ്ചാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ കാണാന്‍ മുയലിനെ വിറ്റ കാശുമായി പതിനാറുകാരന്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലെത്തി, പനിയെന്ന് ടീച്ചര്‍ക്ക് സന്ദേശമയച്ച പെണ്‍കുട്ടി തിയേറ്ററില്‍


കണ്ണൂർ: പനിയാണെന്ന് പറഞ്ഞു ടീച്ചർക്ക് മെസേജയച്ച ശേഷം വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയ അഞ്ചാം ക്ലാസുകാരിയെ മണിക്കൂറുകൾക്ക് ശേഷം തിയേറ്ററിൽ നിന്നും കണ്ടെത്തി. തിരുവനന്തുപുരം സ്വദേശിയായ പതിനാറുകാരന് കൂടെയാണ് പെൺകുട്ടി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കണ്ണൂരിലാണ് വീട്ടുകാരെയും സ്കൂൾ അധീകൃതരേയും പോലീസുകാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തി വിദ്യാർത്ഥിനിയെ കാണാതായ സംഭവം അരങ്ങേറിയത്.

പനി ആയതിനാൽ ചൊവ്വാഴ്ച ക്ലാസിൽ ഹാജരാവില്ലെന്ന് വ്യക്തമാക്കി തിങ്കളാഴ്ച വൈകീട്ട് അമ്മയുടെ ഫോണിൽ നിന്ന് പെൺകുട്ടി ക്ലാസ് ടീച്ചർക്ക് സന്ദേശം അയച്ചിരുന്നു. ടീച്ചറുടെ മറുപടി കിട്ടിയ ഉടൻ ഫോണിൽ നിന്ന് മെസേജ് ഡിലീറ്റും ചെയ്തു. പതിവുപോലെ ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് സ്കൂൾ വാനിൽ കയറി സ്കൂളിലേക്കും പോയി. സ്കൂളിൽ ഇറങ്ങിയ ശേഷം സ്കൂളിന് പുറത്ത് കാത്തു നിന്ന പതിനാറുകാരനൊപ്പം സിനിമയ്ക്ക്‌ പോവുകയായിരുന്നു. തീയേറ്ററിന്റെ ശുചി മുറിയിൽ വച്ച് യൂണിഫോം മാറി കൈയിൽ കരുതിയിരുന്ന മറ്റൊരു വസ്ത്രം ധരിച്ചാണ് പെൺകുട്ടി സിനിമക്ക് കയറിയത്.

തിരുവനന്തപുരംകാരനായ ആൺകുട്ടി കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് മുങ്ങിയത്. വീട്ടുകാർ പലപ്പോഴായി കൊടുത്ത പൈസയും കൈ നീട്ടം കിട്ടിയ പൈസയും ഉൾപ്പടെ മൂവായിരത്തോളം രൂപയും കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസ്സിൽ കയറി പതിനാറുകാരൻ കണ്ണൂരിൽ എത്തിയത്. മുയലിനെ വിറ്റ് പൈസ കിട്ടിയെന്നും ഞാൻ കാണാൻ വരുമെന്നും പെൺകുട്ടിയ്ക്ക് ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചിരുന്നു. ആദ്യമായി നേരിൽ കാണുന്ന ഇരുവരും ഇൻസ്റ്റഗ്രാമിലൂടെയാണ് എല്ലാ കാര്യങ്ങളും പ്ലാൻ ചെയ്തത്.

പെൺകുട്ടിയെ സ്കൂളിന് മുന്നിൽ കണ്ട സഹപാഠി ക്ലാസിൽ കാണാതായതോടെ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. അധ്യാപകർ വാൻ ഡ്രൈവറോട് സംസാരിച്ചപ്പോൾ കുട്ടി വാനിൽ കയറിയിരുന്നെന്നും സ്കൂളിൽ ഇറങ്ങിയെന്നും വാൻ ഡ്രൈവറും പറഞ്ഞു. അതോടെ ആശങ്കയിലായ അധ്യാപകർ പൊലീസിലും കുട്ടിയുടെ വീട്ടിലും വിവരം അറിയിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് വിദ്യാർഥിനിയെ 16 കാരനൊപ്പം പയ്യാമ്പലത്തെ തീയേറ്ററിൽ കണ്ടെത്തിയത്. പെൺകുട്ടിയെ പോലീസ് ഉടൻ തന്നെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് രക്ഷിതാക്കൾ എത്തി ആൺകുട്ടിയേയും കൊണ്ടുപോയി.