158 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്ക് ഓടിച്ചു, സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടു; ചെങ്ങന്നൂര്‍ സ്വദേശിയായ റൈഡര്‍ക്ക് 9,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്


ചെങ്ങന്നൂർ: മണിക്കൂറിൽ 158 കിലോമീറ്റർ സ്പീഡിൽ ബൈക്കിൽപാഞ്ഞ് റൈഡർ. തെളിവുസഹിതം മോട്ടോർവാഹനവകുപ്പ് യുവാവിനെ പിടികൂടി. സാഹസികയാത്ര സാമൂഹികമാധ്യമത്തിലിട്ടതോടെയാണ് റൈഡറെ തേടി ഉദ്യോഗസ്ഥരെത്തിയത്. പിഴയായി 9,500 രൂപ ചുമത്തി.

മുളക്കുഴ കാരയ്ക്കാട് ക്രിസ്റ്റിവില്ലയിൽ ജസ്റ്റിൻ മോഹനെ(25)യാണ് ചെങ്ങന്നൂർ മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എം.വി.ഐ. കെ. ദിലീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞാഴ്ച ചങ്ങനാശ്ശേരിയിലുണ്ടായ ബൈക്കപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചതിനെത്തുടർന്ന് ആരംഭിച്ച പദ്ധതിയായ ഓപ്പറേഷൻ റാഷിന്റെ ഭാഗമായാണു നടപടി.

എം.സി.റോഡിൽ മുളക്കുഴ-കാരയ്ക്കാട് റൂട്ടിൽ ബൈക്കിൽ 158 കിലോമീറ്റർ സ്പീഡിൽ പായുന്ന ദൃശ്യം സാമൂഹികമാധ്യമത്തിൽ ഒരാൾ പോസ്റ്റ്‌ചെയ്തിരുന്നു. ഈ വീഡിയോ മോട്ടോർവാഹനവകുപ്പ് അധികൃതരുടെ വാട്‌സാപ്പ് നമ്പരിലെത്തി. തുടർന്നു നടത്തിയ പരിശോധനയിലാണു ബൈക്ക് ഓടിച്ചിരുന്ന ജസ്റ്റിനെ പിടികൂടുന്നത്. എ.എം.വി.ഐ.മാരായ വി. വിനീത്, പി.എ. അജീഷ്, സി.ജി. ചന്തു, പി.എസ്. ജിതിൻ എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.