മയക്കുമരുന്ന് കൈവശംവെച്ച കേസില്‍ കോഴിക്കോട് സ്വദേശിക്ക് 12 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് വടകര എന്‍.ഡി.പി.എസ് കോടതി


വടകര: മയക്കുമരുന്ന് കൈവശംവെച്ച കേസില്‍ അറസ്റ്റിലായയാള്‍ക്ക് 12 വര്‍ഷം കഠിനതടവും ഒന്നരലക്ഷംരൂപ പിഴയും ശിക്ഷ. കോഴിക്കോട് പരപ്പില്‍ വെളിപ്പറമ്പ് എന്‍.വി. ഹൗസില്‍ അന്‍വറിനെ (45)യാണ് വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജി വി.പി.എം.സുരേഷ്ബാബു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷംകൂടി കഠിനതടവ് അനുഭവിക്കണം.

2021 ഏപ്രില്‍ 14-നാണ് കേസിനാസ്പദമായ സംഭവം. രാമനാട്ടുകര ബസ് സ്റ്റാന്‍ഡിനു എതിര്‍വശമുള്ള ചാലിയാര്‍ കോംപ്ലക്‌സിന് മുന്‍വശംവെച്ച് മൂന്നുകിലോ 75 ഗ്രാം ഹാഷിഷ് ഓയിലുമായാണ് അന്‍വറിനെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി എ.ജി.പി. എ. സനൂജ് ഹാജരായി.