ഹരിതയ്ക്ക് ബദലോ ‘ഷീറോ’? ഹരിതയില്‍ നിന്ന് പുറത്താക്കിയവര്‍ ചേര്‍ന്ന് പുതിയ എന്‍.ജി.ഒ രൂപികരിച്ചു


കോഴിക്കോട്‌: ഹരിതയിൽ നിന്നും പുറത്താക്കിയവർ ചേർന്ന് പുതിയ എൻ.ജി.ഒ രൂപികരിച്ചു. സോഷ്യൽ ഹെൽത്ത് എംപവർമെന്റ് റിസോഴ്‌സ് ഓർഗനൈസേഷൻ (ഷീറോ ) എന്ന എൻജിഒയക്കാണ് മുൻ ഹരിത നേതൃത്വം രൂപം നൽകിയത്. അടിച്ചമർത്തപ്പെടുന്നവർക്ക് വേണ്ടി നില നിൽക്കുകയാണ് ഷീറോ സംഘടനയുടെ ലക്ഷ്യം. ഹരിത മുൻ സംസ്ഥാന പ്രസിഡൻറ് മുഫീദ തെസ്‌നിയാണ് സംഘടനയുടെ ചെയർപേഴ്‌സൺ.

അസമത്വവും അനീതിയും നിറഞ്ഞ സൊസൈറ്റിയിൽ ഞങ്ങളാൽ കഴിയും വിധം തുല്ല്യനീതിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് മുഫീദ തെസ്‌നി ഫേസ്ബുക്കിൽ കുറിച്ചു. ഹരിതയുടെ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന ഷിഫ എം ആണ് ഷീറോയുടെ ജനറൽ സെക്രട്ടറി. ഭാരവാഹികളിൽ ഒരാളൊഴികെ എല്ലാവരും ഹരിതയുടെ മുൻ ഭാരവാഹികളാണ്. ഹരിത മുൻ ജനറൽ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ കൂട്ടായ്മയുടെ ഭാഗമല്ല.

എംഎസ്ഡബ്ല്യു, വിമൻ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി കഴിഞ്ഞവർ മാത്രമാണ് എൻജിഒ-യിലുള്ളതെന്നും കൂട്ടായ്മയ്ക്കു പിന്നിൽ രാഷ്ട്രീയമില്ലെന്നും മുഫീദ തെസ്‌നി പറഞ്ഞു. ഹരിത നേത്യത്വത്തിൽ നിന്ന് മുഫീദ അടക്കമുള്ളവരെ മാറ്റിയ സമയത്ത് പുറത്താക്കപ്പെട്ടവർ ചേർന്ന് എൻജിഒ രൂപീകരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു.