സർക്കാർ വാഗ്ദാനങ്ങൾ ഉത്തരവായി; പരമാവധി നിയമനം നൽകും


തിരുവനന്തപുരം: സമരത്തിലായിരുന്ന പി.എസ്.സി ഉദ്യോഗാർഥികളുമായി സർക്കാർ നടത്തിയ ചർച്ചയിൽ നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി പുറത്തിറങ്ങി.
ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടികെ ജോസാണ് ചർച്ച നടത്തിയത്. പരമാവധി നിയമനങ്ങൾ നൽകുകയാണ് സർക്കാർ നിലപാടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ചർച്ചയിൽ സിപിഒമാരുടെ ലിസ്റ്റിൽ 7580 പേരിൽ 5609 പേർക്ക് പിഎസ്‌സി അഡ്വൈസ് മെമോ നൽകി. ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞു. 1100 ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെന്ന വാദത്തിന് വസ്തുതകളുടെ അടിസ്ഥാനമില്ലെന്നും ഉത്തരവിൽ പറയുന്നു.

എൽജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി തീർന്നിട്ടില്ല. രണ്ട് മാസത്തിനുള്ളിൽ പരമാവധി ഒഴിവ് ലിസ്റ്റിൽ നിന്ന് നികത്തും. നൈറ്റ് വാച്ച്മാന്മാരുടെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തുന്നത് പരിശോധിക്കാമെന്നും ഉറപ്പ് നൽകുന്നു. എൽജിഎസ് ലിസ്റ്റ് കാലാവധി 4-8-2021 വരെ നീട്ടിയിട്ടുണ്ട്. പരമാവധി ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്യാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിക്കഴിഞ്ഞു

സർക്കാരിന് നിശ്ചിത എണ്ണം ഉദ്യോഗാർത്ഥികൾക്ക് നിയമനം കൊടുക്കാമെന്ന് പറയാനാവില്ല. പിഎസ്‌സിയാണ് നിയമനം നൽകേണ്ടത്. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ നിന്ന് 6000 പേർക്ക് നിയമനം നൽകിക്കഴിഞ്ഞിട്ടുണ്ട്.