സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ ഇനിയില്ല; കൊവിഡ് കാലത്ത് ജനങ്ങളുടെ ആശ്വാസമായിരുന്ന കിറ്റുവിതരണം അവസാനിപ്പിച്ച് സര്‍ക്കാര്‍


തിരുവനന്തപുരം: കൊവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സർക്കാർ അവസാനിപ്പിച്ചു. അന്തിമ തീരുമാനം പ്രഖ്യാപിച്ചില്ലെങ്കിലും കിറ്റ് വിതരണം തുടരേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. ഈ മാസം കിറ്റ് നൽകില്ല. ലോക്ഡൗൺ നിയന്ത്രണങ്ങൾ അവസാനിച്ചതിനാലും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലും ഇനിയും കിറ്റ് നൽകുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനം തുടരുന്നതിനാൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കെങ്കിലും ഭക്ഷ്യക്കിറ്റ് നൽകണമെന്ന് ഭക്ഷ്യവകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ, ഇനിയും കിറ്റ് വിതരണം തുടരാൻ ആവില്ലെന്ന് ഓണക്കാലത്തുതന്നെ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഓണക്കിറ്റിന് പണം അനുവദിക്കുന്നത് സംബന്ധിച്ച ഫയലിൽ രേഖപ്പെടുത്തിയിരുന്നു. ഇനി ഇക്കാര്യം മന്ത്രിസഭ പരിഗണിക്കാനും സാധ്യതയില്ല. എല്ലാകാലവും ഭക്ഷ്യക്കിറ്റ് വിതരണം തുടരാൻ ആവില്ലെന്ന് മുഖ്യമന്ത്രി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

കൊവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രിൽ-മെയിലാണ് സൗജന്യ കിറ്റ് നൽകിത്തുടങ്ങിയത്. സാർവത്രിക ഭക്ഷ്യക്കിറ്റ് വിതരണം വലിയ ശ്രദ്ധ നേടി. ഉയർന്ന വരുമാനക്കാർ ഉൾപ്പെടെ കിറ്റ് വാങ്ങിയിരുന്നു. തിരഞ്ഞെടുപ്പിൽ സർക്കാരിന് ഭരണത്തുടർച്ചയ്ക്ക് ഇതു സഹായിക്കുകയും ചെയ്തു. അന്നുമുതൽ ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം ചെയ്തത്. ഏതാണ്ട് 11 കോടി കിറ്റുകൾ നൽകി. മാസം ശരാശരി 350-400 കോടി രൂപയാണ് ചെലവിട്ടത്. 11 കോടി കിറ്റുകൾക്കായി 5200 കോടി രൂപ ചെലവിട്ടു.