സ്വകാര്യ- ടൂറിസ്റ്റ് ബസ്സുടമകള്‍ക്ക് ആശ്വാസം; നികുതി ഒഴിവാക്കി സര്‍ക്കാര്‍


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്കും ടൂറിസ്റ്റ് ബസുകൾക്കും ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ നികുതി ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി കാരണമാണ് നടപടി. ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോറിക്ഷ, ടാക്‌സി കാറുകളുടെ നികുതിയിൽ ആശ്വാസം നൽകുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വ്യാപാരികൾക്ക് നൽകുന്ന പലിശ ഇളവോടെയുള്ള വായ്‍പ ബസ് ഉടമകൾക്കും ലഭിക്കും. നാലുശതമാനം പലിശ സബ്‌സിഡിയോടെ രണ്ടുലക്ഷം രൂപയാണ് വായ്‍പ. പ്രവർത്തന മൂലധനമായാണ് ഇതു നൽകുന്നത്. ഓട്ടോ, ടാക്സികളുടെ നികുതി വാർഷികമായാണ് അടയ്ക്കുന്നത്. ഈ വിഭാഗങ്ങളിൽ എങ്ങനെ നികുതിയിളവ് നൽകാനാവുമെന്നത് ആലോചിക്കുന്നതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ദുർഘട ഘട്ടത്തിലൂടെയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും മോട്ടാർ വാഹന മേഖലയ്‌ക്ക് വലിയ ബുദ്ധിമുട്ടാണ് കൊവിഡ് ഉണ്ടാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 40000 ഓളം സ്വകാര്യ – ടൂറിസ്റ്റ് ബസുകൾ ഉണ്ടെന്നാണ് കണക്കുകള്‍. ഇപ്പോഴത് 14,000 ആയി ചുരുങ്ങി. അതിൽ തന്നെ 12,000 എണ്ണം മാത്രമേ ടാക്‌സ് നൽകി സർവീസ് നടത്തുന്നുള്ളൂ. പതിനായിരത്തോളം ബസുകൾ തങ്ങളുടെ സർവീസ് അവസാനിപ്പിക്കാനുള്ള അപേക്ഷ നൽകിക്കഴിഞ്ഞു. ആ സാഹചര്യം പരിഗണിച്ചാണ് മൂന്ന് മാസത്തെ നികുതി ഒഴിവാക്കിക്കൊടുക്കുന്നത്.