സ്ത്രീധനപീഡനത്തിന് കേസ് നടന്നുകൊണ്ടിരിക്കെ ഭര്‍ത്താവ് മൊഴിചൊല്ലിയതായി നാദാപുരം പൊലീസിന് യുവതിയുടെ പരാതി


നാദാപുരം: സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കോടതിയില്‍ കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് മൊഴിചൊല്ലിയതായി പരാതി. എളയടത്തെ ചതിരോളിക്കണ്ടി ജാസിമിനെതിരെയാണ് യുവതി നാദാപുരം പൊലീസില്‍ പരാതി നല്‍കിയത്.

2015ലാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുശേഷം ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന് കാട്ടി യുവതി നേരത്തെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടന്നുവരികയാണ്.

സ്വര്‍ണാഭരണം തിരിച്ചുകിട്ടാനും ചെലവിനുമായി വടകര കുടുംബക്കോടതിയില്‍ മറ്റൊരു കേസും നടക്കുന്നുണ്ട്. ഇതിനിടെ, ഒക്ടോബര്‍ നാലിന് ഭര്‍ത്താവ് തലാഖ് ചൊല്ലിയതായി വിവരം അറിയിച്ചുവെന്നാണ് യുവതി പരാതി പറയുന്നത്. കൂടാതെ പിറ്റേദിവസം വടകര കുടുംബക്കോടതി പരിസരത്തുവെച്ച് മുത്തലാഖ് ചൊല്ലിയതായി അറിയിച്ചെന്നും യുവതി ആരോപിക്കുന്നു.