സ്‌കൂട്ടറില്‍ സഞ്ചരിക്കവെ കാട്ടുപന്നിക്കൂട്ടം ഇടിച്ചിട്ടു; ചെമ്പ്രയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ അച്ചനും മകനും പരിക്ക്


പേരാമ്പ്ര: സ്‌കൂട്ടര്‍ യാത്രക്കാരായ അച്ചനും മകനും കാട്ടുപന്നിക്കൂട്ടത്തിന്റെ അക്രമണത്തില്‍ പരിക്ക്. താന്നിയോട് ഒറവുണ്ടന്‍ ചാലില്‍ ഗോപി (63) മകന്‍ സജിത്ത് ( 27)എന്നിവരെയാണ് പത്തോളം വരുന്ന കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ചെമ്പ്ര മുക്കള്ളില്‍ എസ് ബി ക്യൂബ്‌സ് സിമന്റ് കട്ടക്കമ്പനിയുടെ മുന്‍ വശത്തായിരുന്നു സംഭവം.

ജനവാസമേഖലയിലൂടെ പത്തോളം വരുന്ന കാട്ടുപന്നികള്‍ പ്രധാന റോഡില്‍ എത്തിയാണ് സ്‌കൂട്ടര്‍ യാത്രക്കാരെ മറിച്ചിട്ടത്. ആക്രമണത്തില്‍ കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് മറിഞ്ഞു വീണാണ് ഇവര്‍ക്ക് പരിക്കേറ്റത്. നാട്ടുകാര്‍ ചേര്‍ന്നാണ് ഇരുവരെയും കല്ലോട് ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സ്‌കൂട്ടര്‍ ഇടിച്ചിട്ടതിന് ശേഷം സമീപത്തെ വീടിന്റെ ഗേറ്റും കാട്ടുപന്നികള്‍ ഇടിച്ചിട്ടു. തുടര്‍ന്ന് അടുത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് അവ ഓടിക്കയറിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനവാസ മേഖലയായ പ്രദേശത്ത് പന്നികള്‍ കൂട്ടത്തോടെ എത്തി ആക്രമിച്ചത് ആദ്യമായിട്ടാണെന്നും സമീപ പ്രദേശത്തെ തോട്ടങ്ങളില്‍ രാത്രിയില്‍ പന്നികള്‍ എത്തി കൃഷി നശിപ്പിക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.