സയ്യിദ് മുഷ്താഖ് അലി ട്രോഫി: തമിഴ്‌നാടിനെതിരെ 182 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി കേരളം; കൊയിലാണ്ടിക്കാരന്‍ രോഹന് അര്‍ധ സെഞ്ച്വറി


ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനെതിരെ 182 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി കേരളം. വിഷ്ണു വിനോദിന്റെയും കൊയിലാണ്ടി സ്വദേശി രോഹന്‍ കുന്നുമ്മലിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവിലാണ് കേരളം വലിയ സ്‌കോര്‍ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സ് അടിച്ചെടുത്തത്.

ഓപ്പണറായ രോഹന്‍ കുന്നുമ്മല്‍ 43 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 51 റണ്‍സ് നേടി. തമഴ്‌നാടിനെ അടിച്ചുപറത്തിയ വിഷ്ണു വിനോദ് 26 പന്തുകളില്‍ നിന്നാണ് 65 റണ്‍സ് അടിച്ചെടുത്തത്. ഏഴു സിക്‌സുകളും രണ്ട് ഫോറുകളും വിഷ്ണു അടിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റേത് മികച്ച തുടക്കമായിരുന്നു. ഓപ്പണര്‍മാരായ രോഹനും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് 39 പന്തില്‍ 45 റണ്‍സടിച്ചു. 14 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത അസ്ഹറുദ്ദീനെ മടക്കി മുരുഗന്‍ അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

രണ്ടാം വിക്കറ്റില്‍ സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് 46 റണ്‍സും രോഹന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 13-ാം ഓവറില്‍ രോഹനെയും തുടര്‍ന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണെയും (0) മടക്കി സഞ്ജയ് യാദവ് കേരളത്തെ ഞെട്ടിച്ചു.

തുടര്‍ന്നായിരുന്നു സച്ചിന്‍ ബേബിയെ കൂട്ടുപിടിച്ച് വിഷ്ണുവിന്റെ വെടിക്കെട്ട്. സച്ചിന്‍ 32 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് 19-ാം ഓവറില്‍ മടങ്ങി. സജീവന്‍ അഖില്‍ ഒമ്പത് റണ്‍സുമായി പുറത്താകാതെ നിന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.