സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടന്‍ ജയസൂര്യ, നടി അന്ന ബെന്‍; മികച്ച സിനിമ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’


തിരുവനന്തപുരം: അന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സുഹാസിനി മണിരത്‌നം അധ്യക്ഷയായ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്ത ഇരുപതോളം ചിത്രങ്ങളാണ് ജൂറിയുടെ മുന്നിലെത്തിയത്.

മികച്ച നടനായി ജയസൂര്യയെ തെരഞ്ഞെടുത്തു. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം. കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ അന്ന ബെന്നാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം. സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍. മികച്ച ജനപ്രീതിയും കലാമേന്മയുള്ള ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയമാണ്. നവാഗത സംവിധായകനുള്ള അവാര്‍ഡ് കപ്പേളയിലൂടെ മുഹമ്മദ് മുസ്തഫ കരസ്ഥമാക്കി. ആഖ്യാനത്തിന്റെ പിരിയന്‍ ഗോവണികള്‍ എന്ന ഗ്രന്ഥം എഴുതിയ പികെ സുരേന്ദ്രന്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാര്‍ഡ് നേടി. അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങള്‍ എന്ന ലേഖനത്തിന് ജോണ്‍ സാമുവല്‍ മികച്ച ലേഖനത്തിനുള്ള അവാര്‍ഡ് നേടി.

മികച്ച വിഷ്വല്‍ എഫക്ട്‌സിനുള്ള അവാര്‍ഡ് ലൗ നേടി. മികച്ച പുരുഷ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ഷോബി തിലകനും സ്ത്രീ വിഭാഗത്തില്‍ റിയ സൈറയും (അയ്യപ്പനും കോശിയും) അവാര്‍ഡ് നേടി. ആര്‍ട്ടിക്കിള്‍ 21 ലൂടെ റഷീദ് അഹമ്മദ് മികച്ച മേക്കപ്പ്മാനായി. സീ യൂ സൂണിലൂടെ മഹേഷ് നാരായണന്‍ മികച്ച ചിത്രസംയോജകനുള്ള അവാര്‍ഡ് നേടി.

മറ്റ് പുരസ്കാര ജേതാക്കൾ:

മികച്ച ഗായകന്‍ – ഷഹബാസ് അമന്‍

മികച്ച ഗായിക- നിത്യ മാമന്‍ (സൂഫിയും സുജാതയും)

സംഗീത സംവിധാനം – എം. ജയചന്ദ്രന്‍ (സൂഫിയും സുജാതയും)

മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി (ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)

മികച്ച ബാലതാരം ആണ്‍ – നിരഞ്ജന്‍ എസ് (കാസിമിന്റെ കടല്‍)

മികച്ച സ്വഭാവ നടന്‍ – സുധീഷ്

മികച്ച സ്വഭാവ നടി – ശ്രീ രേഖ (വെയില്‍)

പ്രത്യേക ജൂറി

സിജി പ്രദീപ്- ഭാരതപുഴ

നാഞ്ചിയമ്മ – ഗായിക – അയ്യപ്പനും കോശിയും

നളിനി ജമീല – വസ്ത്രാലങ്കാരം- ഭാരതപുഴ

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച സിനിമയായി തെരഞ്ഞെടുത്ത തീരുമാനം ജൂറി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ജൂറി ചെയര്‍പേഴ്‌സണ്‍ സുഹാസിനി അറിയിച്ചു. മികച്ച നടിയുടെ അവാര്‍ഡില്‍ ശക്തമായ പോരാട്ടം ഉണ്ടായിരുന്നതായും മികച്ച തിരക്കഥകളില്‍ നല്ല എന്‍ട്രികള്‍ ഉണ്ടായില്ലെന്നും സുഹാസിനി പറഞ്ഞു.