സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി; അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ എന്തൊക്കെയെന്ന് വിശദമായി നോക്കാം


തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിവാര കൊവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.

കൊവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കി വാക്‌സീനേഷന്‍ ശക്തിപ്പെടുത്താന്‍ മുന്‍തൂക്കം നല്‍കണമെന്ന് ദേശീയ ആരോഗ്യ വിദഗ്ദ്ധരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. സമ്പൂര്‍ണ ലോക്ക് ഡൗണിന് ഇനി സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഞായറാഴ്ച ലോക്ക് ഡൗണും രാത്രി കാല കര്‍ഫ്യൂവും പിന്‍വലിക്കും എന്നായിരുന്നു പൊതുവെയുള്ള പ്രതീക്ഷ. ഈ കാര്യത്തിലാണ് മുഖ്യമന്ത്രി ഇന്ന് വ്യക്തത വരുത്തിയത്.

 

രോഗവ്യാപനം നിയന്ത്രിക്കാന്‍ ബഹുമുഖ സംവിധാനം ഏര്‍പ്പെടുത്തും. തദ്ദേശ സ്ഥാപന പ്രതിനിധികള്‍ കോവിഡ് നിയന്ത്രണത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കാനും രോഗബാധിതരുടെ വീടുകളില്‍ ക്വാറന്റിന്‍ കര്‍ക്കശമാക്കാനും തീരുമാനിച്ചതായും നിയന്ത്രണം ലംഘിക്കുന്നവരില്‍ നിന്ന് പിഴയിടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ സ്വന്തം ചെലവില്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓണത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ടതുപോലുള്ള വര്‍ധനവ് ഉണ്ടായിട്ടില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വര്‍ധനവില്ല. കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആശുപത്രികളില്‍ അവസാന ആഴ്ച അഡ്മിറ്റായവരുടെ ശതമാനം കുറയുകയാണ് ഉണ്ടായിട്ടുള്ളത്.

വാക്സിനെടുത്തവരില്‍ കുറച്ചുപേര്‍ക്കും കോവിഡ് പോസിറ്റീവ് ആകുന്നുണ്ട്. എന്നാല്‍ രോഗം ഗുരതരമാകുന്നത് വിരളമാണ്. അതുകൊണ്ടുതന്നെ വാക്സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. പ്രായമായവരിലും അനുബന്ധ രോഗങ്ങളുള്ളവരിലും വാക്സിനെടുക്കാത്തവരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിക്കണം.

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി കഴിഞ്ഞു. മൊത്തം ജനംസഖ്യയുടെ എണ്ണമെടുത്താല്‍ യഥാക്രമം 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് ലഭിച്ചവരുടെ അനുപാതം. ഇത് ദേശീയ ശരാശരിയേക്കാളും വളരേ കൂടുതലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.