സംസ്ഥാനത്തിന് വീണ്ടും പൂട്ടിടുമോ? മൂന്നാം തരംഗ ഭീഷണി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം


കോഴിക്കോട്: രണ്ടാം തരംഗം പൂര്‍ത്തിയാകുന്നതിന് മുമ്പേ മൂന്നാം തരംഗം ആരംഭിക്കുമെന്ന് ആശങ്ക. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് യോഗം.

രാവിലെ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗവും ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തും. ഓണ്‍ലൈനായാണ് ഇരു യോഗങ്ങളും ചേരുക.

ഓണക്കാലത്തെ തിരക്ക് രോഗവ്യാപനത്തിനിടയാക്കിയെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. അടുത്ത നാലാഴ്ച്ച സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച ശുപാര്‍ശകള്‍ ആരോഗ്യ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും. മൂന്നാം തരംഗ ഭീഷണിയുടെ സാഹചര്യത്തില്‍ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫിസുകളും തുറക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

മൂന്നാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചികിത്സാ മുന്നൊരുക്കങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊളും. പരമാവധി രോഗികളെ കണ്ടെത്തി ഐസൊലേറ്റ് ചെയ്ത് രോഗവ്യാപനം പിടിച്ചുനിര്‍ത്തുന്നതിനായി പ്രതിദിന പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും. വാക്‌സിനേഷനും വേഗത്തിലാക്കും.ടിപിആര്‍ 15ന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പരിഗണനയിലാണ്.