‘ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത സിനിമാ സംഘടനകളുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു ‘ വിമര്‍ശനവുമായി ഹരീഷ് പേരടി


പാലക്കാട്: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മലയാള സിനിമയുടെ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത സിനിമാ സംഘടനകളെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ് ബുക്കിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം. കേരളത്തില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുന്നു… ക്ര തുഫു…എന്നാണ് എഫ്ബി പോസ്റ്റ്.

പാലക്കാടാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിനിമാ ചിത്രീകരണം തടഞ്ഞത്. ഹിന്ദു – മുസ്‌ലിം പ്രണയം ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. അനുമതി ഇല്ലാതെ ചിത്രീകരിച്ചതുകൊണ്ടാണ് തടഞ്ഞതെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ വിശദീകരിച്ചു. എന്നാല്‍ പൊലീസില്‍ നിന്നും ക്ഷേത്ര ഭരണ സമിതിയില്‍ നിന്നും അനുമതി വാങ്ങിയതാണെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞു.

സിനിമാ പ്രവര്‍ത്തകരുടെ പരാതിയില്‍ കടമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്, സുബ്രഹ്‌മണ്യന്‍, ബാബു, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരുടെ അറസ്റ്റ് ശ്രീകൃഷ്ണപുരം പൊലീസ് രേഖപ്പെടുത്തി. അഞ്ച് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.