ശ്രദ്ധിക്കുക, വ്യാജ കോളുകളില്‍ വഞ്ചിതരാകരുത്; വിദ്യാര്‍ത്ഥികളെ ചതിക്കുഴിയില്‍ വീഴ്ത്താനായി വ്യാജ അധ്യാപകര്‍, ഓഡിയോ കേള്‍ക്കാം


പേരാമ്പ്ര: ക്ലാസുകള്‍ ഓണ്‍ലൈനായതോടെ വ്യാജ അധ്യാപകരും രംഗത്തെത്തിയിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ഫോണില്‍ വിളിച്ച് പഠിക്കുന്ന വിദ്യാലയത്തിന്റെ പേര് മനസിലാക്കിയ ശേഷമാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. സ്‌കുളില്‍ നിന്നും വിളിക്കുന്നതാണെന്നാണ് ഇവര്‍ വിദ്യാര്‍ത്ഥികളോട് പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസെന്ന് പറഞ്ഞു വിളിക്കുന്ന വ്യാജ അധ്യാകര്‍ കുട്ടികളില്‍ നിന്നും വിട്ടിലെ സാഹചര്യങ്ങള്‍ ചോദിച്ചറിയുന്നതോടൊപ്പം വാട്ആപ്പ് നമ്പറും ചോദിക്കുന്നു. കൂടാതെ സ്വന്തം ഫോട്ടോ വാട്ആപ്പിന്റെ പ്രോഫൈല്‍ പിക്ചര്‍ ആക്കാനും നിര്‍ദേശിക്കുന്നു.

എന്നാല്‍ ഇത്തരം കോളുകളെ കുറിച്ച് സ്‌കൂളുമായി ബന്ധപ്പെടുമ്പോള്‍ ഇത്തരത്തില്‍ ഒരു അധ്യാപകനോ, വിളിക്കാനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ, അങ്ങനെ ഒരു കൗണ്‍സിലിംഗോ ഇല്ലെന്നാണ് സ്‌കൂള്‍ അധീകൃതര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ഇത്തരത്തില്‍ ആരുടെയെങ്കിലും ഫോണ്‍കോള്‍ വന്നാല്‍ ഉടന്‍ തന്നെ സ്‌കൂള്‍ അധീകൃതരെ ബന്ധപ്പെടേണ്ടതാണ്. അല്ലാത്തപക്ഷം വഞ്ചിതരാവാന്‍ സാധ്യതയേറെയാണ്.

കഴിഞ്ഞ ദിവസം വാണിയമ്പലം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് കൗണ്‍സിലിംഗിനെന്ന പേരില്‍ ഫോണ്‍ കോള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു അധ്യാപകനോ, കൗണ്‍സിലിംഗ് ക്ലാസോ നടത്തിയിട്ടില്ലെന്നാണ് പ്രധാനധ്യാപകന്‍ ഉമ്മര്‍ മാസ്റ്റര്‍ വ്യക്തമാക്കുന്നത്.

ഫോണ്‍കോള്‍ ശബ്ദരേഖ കേള്‍ക്കാം

 

കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപന കാലത്ത് പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടന്നിരുന്നു. പോലീസ് പല വഴികളിലായി അന്വേഷിച്ചെങ്കിലും, നൈജീരിയക്കാരാണ് തട്ടിപ്പിനു പിന്നിലെന്നല്ലാതെ മറ്റൊരു വിവരവും ലഭിച്ചില്ല. ഈ തട്ടിപ്പ് സംഘങ്ങള്‍ ട്രാക്ക് അല്പം മാറ്റി വീണ്ടും രംഗത്തെത്തിയിരുന്നു.

കോളേജ് അധ്യാപകരുടെ വ്യാജ അക്കൗണ്ടുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നതെന്നാണ് പോലീസിന് വിവരം ലഭിച്ചിട്ടുള്ളത്. അധ്യാപകരുടെയും മറ്റും യഥാര്‍ത്ഥ അക്കൗണ്ടില്‍നിന്ന് വിദ്യാര്‍ഥികളെ കണ്ടെത്തി റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പില്‍ വീഴ്ത്തുന്നത്. ഇത്തരത്തില്‍ പൂര്‍വ വിദ്യാര്‍ഥികളെയും മറ്റും കണ്ടെത്തി സന്ദേശമയയ്ക്കും. അധ്യാപകന്റെ ഫോട്ടോയും വിവരങ്ങളും പ്രൊഫൈലില്‍ ഉള്ളതിനാല്‍ ആരും സംശയിക്കുകയുമില്ല. മെസേജ് അയച്ച് നിലവില്‍ എന്ത് ചെയ്യുന്നുവെന്നെല്ലാം വിവരങ്ങള്‍ തിരക്കിയ ശേഷം തുടര്‍ന്ന് സഹായമായി പണം ചോദിക്കുന്നതാണ് ഇത്തരം വ്യാജ പ്രൊഫസര്‍മാരുടെ രീതി.

ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയില്‍ പണം അയച്ചു നല്‍കാനാണ് അറിയിക്കുന്നത്. പണം അയച്ചു നല്‍കേണ്ട ഫോണ്‍ നമ്പര്‍ തന്റെയല്ലെന്നും സുഹൃത്തിന്റെ ആണെന്നും നേരത്തെ പറഞ്ഞ് മുന്‍കൂര്‍ ജാമ്യവും തട്ടിപ്പുകാര്‍ എടുക്കും.

സംശയം തോന്നുന്നവര്‍ അധ്യാപകന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുമ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്. അധ്യാപകരോടൊപ്പം സാംസ്‌കാരിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ സമൂഹത്തിലെ വിവിധ തുറകളിലെ ആളുകളെ ഇവര്‍ ഇത്തരം തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.