ശബരിമലയിൽ മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം; ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി


പത്തനംതിട്ട: മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. പുലർച്ചെ നാല് മണി മുതൽ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. ഇന്നലെ വൈകീട്ട് അഞ്ച് മണിക്കാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നത്.

മണ്ഡലപൂജയ്ക്ക് ശേഷം കഴിഞ്ഞ 26 ന് നട അടച്ചിരുന്നു. ജനുവരി 14 നാണ് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അവസരമുണ്ടാകും. 19 ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും.

ഒരു ഇടവേളയ്ക്കുശേഷം എരുമേലി കാനന പാതയിലൂടെ വീണ്ടും തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ തീര്‍ത്ഥാടകര്‍ക്കായി പാത തുറന്നു നല്‍കി. കാനനപാതവഴിയുള്ള യാത്രാ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ എരുമേലിയിൽ നിർവ്വഹിച്ചു.

കാനനപാതയില്‍ യാത്രാ സമയത്തിന് നിയന്ത്രണമുണ്ട്. എരുമേലി കോഴിക്കാല്‍ക്കടവില്‍ നിന്നും രാവിലെ അഞ്ചരയ്ക്കും പത്തരയ്ക്കും നും ഇടയിലേ കാനന പാതയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അഴുതക്കടവിലും മുക്കുഴിയിലും രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രവേശനം നല്‍കുക. ഈ മേഖലകളില്‍ ആവശ്യമായ രേഖകളുടെ പരിശോധനയും ഉണ്ടാകും.

തീര്‍ത്ഥാടകര്‍ക്ക് കൂട്ടായും ഒറ്റയ്ക്കും വരാമെങ്കിലും ബാച്ചുകളായി മാത്രമേ കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കൂ. വൈകിട്ട് അഞ്ചിന് ശേഷം കാനന പാതയിലൂടെ സഞ്ചാരം അനുവദിക്കില്ല.

വലിയാനവട്ടം, കരിമല, കല്ലിടാംകുന്ന് എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാന്‍ സൗകര്യമാരുക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ എട്ട് ഇടത്താവളങ്ങളില്‍ കടകളും ലഘുഭക്ഷണശാലകളും ഒരുക്കിയിട്ടുണ്ട്. മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനം ഒരുക്കിയിട്ടുണ്ട്. മാമ്പാടി, കല്ലിടാംകുന്ന്, കരിയിലാംതോട്, മഞ്ഞപ്പൊടിത്തട്ട് എന്നിവിടങ്ങളില്‍ ഓരോ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.

പ്രവേശന സമയം കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തൻമാരെ കാനനപാതയിലൂടെ കടത്തിവിടുകയില്ല. ജനുവരി 11ന് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട നടക്കും.ജനുവരി 12 ന് പന്തളം ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 14 ന് ആണ് മകരജ്യോതി ദർശനവും മകരവിളക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.