വീട്ടമ്മയെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം കെ-റെയില്‍ ജീവനക്കാരുടെ ക്രൂരതയാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയാ പ്രചരണം; വിശദീകരണവുമായി കെ-റെയില്‍ (വീഡിയോ കാണാം)


 

കൊല്ലം: കൊല്ലം ജില്ലയിലെ തഴുത്തല വില്ലേജില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ വീട്ടമ്മയെയും മകളെയും രക്ഷിക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം കെ-റെയില്‍ ജീവനക്കാരുടെ ക്രൂരതയായി ചിത്രീകരിച്ചുകൊണ്ടുള്ള വീഡിയോ പ്രചരണത്തിനെതിരെ കെ-റെയില്‍ കോര്‍പ്പറേഷന്‍. വീഡിയോ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്ന് കെ-റെയില്‍ കോര്‍പ്പറേഷന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

കെ-റെയില്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദിഷ്ട സില്‍വര്‍ലൈന്‍ റെയില്‍പ്പാതയുടെ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാനാണ് എത്തിയത്. വീട്ടുടമയായ അമ്മയും മകളും കല്ലിടുന്നതിനെ എതിര്‍ത്തെങ്കിലും പൊലീസ് സംരക്ഷണത്തില്‍ ഉദ്യോഗസ്ഥര്‍ കല്ലിട്ടു.

തുടര്‍ന്ന് തൊട്ടടുത്ത വീട്ടില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ വീട്ടമ്മയും കുടുംബവും അകത്ത് കടക്കാന്‍ അനുവദിച്ചില്ല. പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ അവരെയും കുടുംബത്തെയും നാട്ടുകാരും പൊലീസും ചേര്‍ന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് കെ-റെയില്‍ അറിയിച്ചു.

 

ഈ സമയത്ത് സ്ഥലത്തെത്തിയ ഡെപ്യൂട്ടി കളക്ടറും തഹസില്‍ദാരും സ്ഥലം ഉടമകളുമായി അനുരഞ്ജന ചര്‍ച്ച നടത്തുന്നതിനിടെ നേരത്തേ കല്ലിട്ട വീടിന്റെ ഉടമസ്ഥയും മകളും ആത്മഹത്യാ ഭീഷണി മുഴക്കി വീട്ടിനകത്തേക്ക് ഓടിക്കയറി വാതിലടച്ചു.

എത്ര പറഞ്ഞിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വാതില്‍ ചവിട്ടിത്തുറന്ന് അമ്മയെയും മകളെയും രക്ഷിക്കാന്‍ ശ്രമിച്ചത്. ബഹളത്തിനിടെ അവര്‍ സ്വയം വാതില്‍ തുറക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് കെ-റെയില്‍ ജീവനക്കാര്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്ന് കെ-റെയില്‍ വിശദീകരിച്ചു. സാമൂഹ്യ ആഘാത പഠനം നടത്തുന്നതിനായാണ് ഇപ്പോഴത്തെ കല്ലിടലെന്നും കെ-റെയില്‍ കൂട്ടിച്ചേര്‍ത്തു.

വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

കെ-റെയിൽ കോർപ്പറേഷന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപത്തിൽ:

വീട്ടമ്മയെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം കെ-റെയിലിന്റെ ക്രൂരതയാക്കി ആത്മഹത്യാ ഭീഷണി മുഴക്കിയ വീട്ടമ്മയേയും മകളേയും രക്ഷിക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം കെ-റെയില്‍ ജീവനക്കാരുടെ ക്രൂരതയായി ചിത്രീകരിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടു.

കൊല്ലം ജില്ലയിലെ തഴുത്തല വില്ലേജില്‍ ഡിസംബര്‍ 20ന് നടന്ന സംഭവമാണ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിനും അതിന്റെ ജീവനക്കാര്‍ക്കുമെതിരെ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തില്‍ പ്രചരിപ്പിക്കുന്നത്.

കെ-റെയില്‍ ഉദ്യോഗസ്ഥര്‍ നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍പ്പാതയുടെ അതരിടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ എത്തിയതായിരുന്നു. പ്രസ്തുത വീടിന്റെ ഉടമയായ സ്ത്രീയും മകളും കല്ലിടുന്നതിനെ എതിര്‍ത്തുവെങ്കിലും പോലീസ് സംരക്ഷണത്തില്‍ ഉദ്യോഗസ്ഥര്‍ കല്ലിടല്‍ കര്‍മം പൂര്‍ത്തിയാക്കി.

തുടര്‍ന്ന്, തൊട്ടടുത്ത വീട്ടില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ വീട്ടുടമയും കുടുംബവും അകത്തു കടക്കാന്‍ അനുവദിച്ചില്ല. പെട്രോളൊഴിച്ചു ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ അദ്ദേഹത്തെയും കുടുംബത്തേയും പോലീസും നാട്ടുകാരും ചേര്‍ന്നു പിന്തിരിപ്പിക്കുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ ഡപ്യൂട്ടി കലക്ടറും തഹസില്‍ദാറും സ്ഥലം ഉടമകളുമായി അനുരഞ്ജന ചര്‍ച്ച നടത്തുന്നതിനിടെ, നേരത്തെ കല്ലിട്ട വീടിന്റെ ഉടമയായ സ്ത്രീയും മകളും ആത്മഹത്യാ ഭീഷണി മുഴക്കി അവരുടെ വീട്ടിലേക്ക് ഓടിക്കയറി വാതില്‍ അടച്ചു. ഏറെ പണിപ്പെട്ടാണ് പോലീസും നാട്ടുകാരും അവരെ ആത്മഹത്യാ ശ്രമത്തില്‍നിന്നു പിന്തിരിപ്പിച്ചത്.

 

എത്ര നിര്‍ബന്ധിച്ചിട്ടും വാതില്‍ തുറക്കാന്‍ വീട്ടുടമസ്ഥയും മകളും വിസമ്മതിച്ചപ്പോള്‍ പോലീസിന്റെ സാന്നിധ്യത്തില്‍ നാട്ടുകാര്‍ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളത്തിനിടെ അവര്‍ സ്വയം വാതില്‍ തുറന്നു പുറത്തുവന്നു.

വാതില്‍ തുറക്കാനുള്ള നാട്ടുകാരുടെ ശ്രമമാണ് വീടിനകത്ത് കല്ലിടാന്‍ കെ-റെയില്‍ ജീവനക്കാര്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നത്.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായുള്ള സാമൂഹിക ആഘാത പഠനം നടത്തുന്നതിനാണ് ഇപ്പോള്‍ പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങളില്‍ അതിരടയാള കല്ലിടല്‍ നടക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലാണ് കല്ലിടല്‍ നടക്കുന്നത്.

2013ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ട്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ച് ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കാണാം:

(വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വായനക്കാരോട് പേരാമ്പ്ര ന്യൂസ് ഡോട കോം അഭ്യർത്ഥിക്കുന്നു)