വിവാഹം കഴിഞ്ഞിട്ട് 14 മാസം മാത്രം, നന്മണ്ടയില്‍ പാറക്കുളത്തില്‍ ചാടി മരിച്ച യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് കൈമാറും


നന്മണ്ട: നന്മണ്ടയില്‍ പാറക്കുളത്തില്‍ ചാടി മരിച്ച യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരലാട് പാറക്കുഴിയില്‍ ശിശിര (23) ആണ് മരിച്ചത്. പതിനാല് മാസം മുമ്പാണ് മടവൂര്‍ സ്വദേശിയായ ശിശിരയുടെയും രാജേഷിന്റെയും വിവാഹം കഴിഞ്ഞത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കാണാതായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശിശിരയുടെ ഭര്‍ത്താവ് രാഗീഷ് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

യുവതിക്കായി അന്വേഷണം തുടരുന്നതിനിടയില്‍ വീടിന് സമീപത്തെ പാറക്കുഴിയ്ക്ക് സമീപത്ത് നിന്ന് ശിശിരയുടെ മൊബൈല്‍ഫോണും ചെരിപ്പും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നരിക്കുനി, വെള്ളിമാടുകുന്ന്, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സും കൂരാച്ചുണ്ടില്‍ നിന്നുള്ള അമീന്‍ റസ്‌ക്യൂ ടിമും ചേര്‍ന്ന് പാറക്കുളത്തില്‍ നടത്തിയ തിരച്ചിലില്‍ 1:20 ഓടെയാണ് മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. തുടര്‍ന്ന് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തും.