വിനോദസഞ്ചാര മേഖല ഉണര്‍വിലേക്ക്; സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകള്‍ തുറന്നു, കര്‍ശനമായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍?


കോഴിക്കോട്: കൊവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളാണ് സഞ്ചാരികള്‍ക്കായി തുറക്കുക. പരിഷ്‌കരിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ഇക്കോ ഡെവല്പ്മെന്റ് ആന്റ് ട്രൈബല്‍ വെല്‍ഫെയര്‍ വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.

ആരോഗ്യ വകുപ്പിന്റെയും ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെയും നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചായിരിക്കും പ്രവര്‍ത്തനം. മ്യൂസിയങ്ങള്‍, ഹാളുകള്‍, റെസ്റ്റാറന്റുകള്‍ തുടങ്ങിയ അടച്ചിട്ട കെട്ടിടങ്ങളിലെ പ്രവേശനം ഒഴിവാക്കിയാണ് ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ജഡായു പാറ തുറക്കുമെങ്കിലും ഇന്‍ഡോര്‍ ഗെയിമുകള്‍ക്ക് അനുമതി ഉണ്ടാകില്ല.

മൂന്നാര്‍, പൊന്മുടി അടക്കമുള്ള ഹില്‍ടൂറിസം കേന്ദ്രങ്ങള്‍, ബീച്ചുകള്‍ ,വെള്ളച്ചാട്ടങ്ങള്‍, ഡാമുകള്‍ തുടങ്ങി ഒട്ടുമിക്ക കേന്ദ്രങ്ങളും തുറക്കുന്നതോടെ ടൂറിസംമേഖല സജീവമാകും. കുട്ടികളുടെ പാര്‍ക്കുകളും തുറക്കും.

നിബന്ധനകള്‍

  • ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവര്‍ ഒരു വാക്സിനേഷനെങ്കിലും എടുത്ത സര്‍ട്ടിഫിക്കറ്റ് കരുതണം
  • വാക്സിന്‍ എടുക്കാത്തവര്‍ക്ക് 72 മണിക്കൂറിന് മുന്‍പ് എടുത്ത ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റ് വേണം
  • കുട്ടികള്‍ക്ക് വാക്സിന്‍ ലഭിക്കാത്തതിനാല്‍ അവരും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് എടുക്കണം
  • ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ കൂട്ടം കൂടുന്നത് പൂര്‍ണമായും ഒഴിവാക്കണം
    അധികൃതര്‍ ടൂറിസം കേന്ദ്രങ്ങളും ഉപകരണങ്ങളും ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം