വിധവകളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ ധനസഹായം; സെപ്റ്റംബര്‍ 15ന് മുമ്പ് അപേക്ഷിക്കാം


കോഴിക്കോട്: വിധവകളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന ‘പടവുകളള്‍’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 15 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി.

പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിധവകളുടെ മക്കളുടെ ട്യൂഷന്‍ ഫീസും ഹോസ്റ്റലില്‍ താമസിക്കുന്നവരാണെങ്കില്‍ സ്ഥാപനം നിശ്ചയിച്ചിട്ടുള്ള മെസ് ഫീസും പദ്ധതിയ്ക്കു കീഴില്‍ ലഭിക്കും. സെമസ്റ്റര്‍ ഫീസാണെങ്കില്‍ വര്‍ഷം രണ്ടുതവണയും വാര്‍ഷിക ഫീസാണെങ്കില്‍ ഒറ്റത്തവണയും ധനസഹായം ലഭിക്കും.

മെറ്റിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍- സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുണ്ടാവുക. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള സര്‍വ്വകലാശാകള്‍ അംഗീകരിച്ചിട്ടുള്ള കോളേജുകള്‍ എന്നിവയില്‍ പഠിക്കുന്നവര്‍ക്കും ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ഇതിനു പുറമേ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും പദ്ധതിയ്ക്കായി അപേക്ഷിക്കാം.

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നുലക്ഷത്തില്‍ കവിയാന്‍ പാടില്ല. സര്‍ക്കാറില്‍ നിന്നും മറ്റ് സ്‌കോളര്‍ഷിപ്പ് വാങ്ങുന്നവര്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍, ആശാവര്‍ക്കര്‍മാര്‍, പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല.

ഒരു കുടംബത്തിലെ രണ്ടുപേര്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ട്. ശിശുവികസന പദ്ധതി ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.