വാക്‌സിനെടുത്തിലെങ്കില്‍ പണിപാളും; കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ പോസിറ്റീവായാല്‍ ചികിത്സ ചെലവ് സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: വാക്സീൻ എടുക്കാത്ത അധ്യാപകർ ഉടൻ ആദ്യ ഡോസ് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങൾ സജ്ജമായത് കൊണ്ടാണ് കൊവിഡ് വ്യാപനം പിടിച്ചു നിർത്താനായാതെന്നും കൊവിഡ് കേസുകൾ ഇപ്പോഴും ഉയർന്ന് നിൽക്കുന്നത് നേരത്തെ രോഗം ബാധിക്കാത്ത ഒരുപാട് പേർ ഇവിടെയുള്ളത് കൊണ്ടാണെന്നും മുഖ്യമന്തി പറഞ്ഞു.

ഏത് കാര്യത്തിന് വ്യത്യസ്ത അഭിപ്രായം ഉള്ളവർ ഉണ്ട്. വാക്സീൻ എടുക്കാത്തവർ രോഗികളായാൽ ചികിത്സ ചെലവ് സ്വയം വഹിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം, ഇനിയും വാക്സീൻ എടുക്കാത്തവർ എത്രയും പെട്ടന്ന് വാക്സീൻ എടുക്കണം. കൊവിഡ് എറ്റവും മൂർച്ഛിചപ്പോഴും നമ്മുടെ ശേഷിക്കപ്പുറം രോഗം പോയില്ലെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ അത്ര കണ്ട് സജ്ജമായിരുന്നത് കൊണ്ടാണ് രോഗവ്യാപനം പരിധി വിടാതിരുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. അത് കൊണ്ടാണ് എറ്റവും കുറഞ്ഞ മരണ നിരക്ക് നിലനിർത്താനായത്. സംസ്ഥാനത്ത് ഇത് വരെ 96 ശതമാനം പേർ ആദ്യ ഡോസും, 65 ശതമാനം പേർ രണ്ടാം ഡോസും വാക്സീൻ എടുത്തു. പതിനഞ്ചാം തീയതിക്കുള്ളിൽ രണ്ടാം ഡോസ് പൂർത്തിയാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറയുന്നു.

കൊവിഡ് വ്യാപിക്കുന്നു എന്നു ചിലർ പറയുന്നുണ്ട്. കൊവിഡ് ബാധിക്കാത്ത നിരവധി പേർ കേരളത്തിൽ ഉള്ളതു കൊണ്ടാണിതെന്നാണ് പിണറായി വിജയൻ്റെ വിശദീകരണം. എല്ലായിടത്തും വലിയ കൊവിഡ് ബാധ ഉണ്ടായപ്പോൾ നമ്മൾ പ്രതിരോധം തീർത്തു, കുറ്റപ്പെടുത്തുന്നവർക്ക് ഇത് മനസ്സിലാകാത്തതു കൊണ്ടല്ല അവർ പ്രചരണം നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റം വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വിദേശ രാജ്യങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെ പഠിക്കാൻ വരുന്ന സാഹചര്യം ഉണ്ടാകണമെന്നും പറഞ്ഞു. ആരും ജീവിക്കാൻ കൊതിക്കുന്ന നാടാണിത്.

40 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും പിണറായി പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യഘട്ടം ഉടൻ ഉണ്ടാകുമെന്നും വർക്ക് ഫ്രം ഹോമും വർക്ക് നിയർ ഹോമും വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവത കൂടുതൽ ഉണർവിലേക്കു നീങ്ങണമെന്നാണ് ആഹ്വാനം.