വഴിത്തര്‍ക്കം; പത്തനംതിട്ടയില്‍ വയോധികന്റെ കൈ വെട്ടി പരുക്കേല്‍പ്പിച്ചു, വീടിന്റെ മതില്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്ത് പഞ്ചായത്ത് പ്രസിഡന്റും സംഘവും


പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അക്രമം. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് 72 വയസുകാരനെ അര്‍ധരാത്രി വെട്ടിപ്പരുക്കേല്‍പ്പിച്ചു എന്നാണ് പരാതി. തെങ്ങേരി പുതിരിക്കാട്ട് സ്വദേശി രമണനെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ചുവും സംഘവുമാണ് ആക്രമണം നടത്തിയത്. ജെസിബി ഉപയോഗിച്ച് മതില്‍ തകര്‍ക്കുകയും ചെയ്തു.രമണന്റെ വീടിനുമുകളിലേക്ക് ആക്രമിസംഘം കല്ലെറിഞ്ഞെന്നും പരാതിയില്‍ പറയുന്നു.

വീടിനു പിറകിലുള്ള വഴി മൂന്നടി വീതിയില്‍, ആറുകുടുംബങ്ങള്‍ക്ക് ഉപയോഗിക്കാനായി 21 വര്‍ഷം മുന്‍പ് കരാര്‍ എഴുതിയതാണ്. ഈ വഴി വീതി കൂട്ടിനല്‍കണമെന്നാവശ്യപ്പെട്ടാണ് അക്രമസംഘം മതില്‍ പൊളിച്ചത്. ഈ സമയത്ത് സ്ഥലത്തെത്തിയ പൊലീസുകാര്‍ മതില്‍ പൊളിക്കുന്നത് നോക്കി നിന്നെന്നും പരാതിക്കാര്‍ പറയുന്നു.

മതില്‍ പൊളിക്കുന്നത് തടയാന്‍ എത്തിയപ്പോഴാണ് രമണന് നേരെ ആക്രമണമുണ്ടായത്. കൈക്ക് വെട്ടേറ്റ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല പൊലീസ് മൊഴി രേഖപ്പെടുത്തി.