വയനാട്ടില്‍ യുവാക്കള്‍ക്കുനേരെ വെടിയുതിര്‍ന്നത് കാട്ടുപന്നിയെന്ന് ധരിച്ച്; കമ്പളക്കാട് സ്വദേശിയുടെ മരണത്തില്‍ പ്രതികള്‍ പിടിയില്‍


കല്‍പ്പറ്റ: വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. വണ്ടിയാമ്പറ്റ സ്വദേശികളായ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയെ വേട്ടയാടാന്‍ ഇറങ്ങിയ ഇവര്‍ പന്നിയാണെന്ന് കരുതി വെടിയുതിര്‍ത്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

മൂന്നുദിവസം മുമ്പ് രാത്രി പതിനൊന്നുമണിയ്ക്കാണ് കമ്പളക്കാട് സ്വദേശി ജയന്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. കാട്ടുപന്നിയെ ഓടിക്കാന്‍ പോയ ജയനൊപ്പം മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന ശരണിനും പരിക്കേറ്റിരുന്നു.

പരിക്കേറ്റ ശരുണിന്റെ ഉടമസ്ഥതയിലുള്ള വയലില്‍ പന്നിയിറങ്ങുന്നത് തടയാനാണ് നാലംഗസംഘം തിങ്കളാഴ്ച രാത്രി എട്ടരയോടെ സംഭവസ്ഥലത്ത് എത്തിയതെന്ന് പറയുന്നു. തുടര്‍ന്ന് പത്തരയോടെ വെടിയൊച്ച കേട്ടതിന് പിന്നാലെ കൂട്ടത്തിലെ ജയന്‍ നിലത്തുവീഴുന്നതും കണ്ടുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പോലീസിന് നല്‍കിയ മൊഴി. ജയന്റെ കഴുത്തിലും ശരുണിന് കൈക്കും ചുണ്ടിലുമാണ് പരിക്കെന്നാണ് വിവരം.

ഒരു അജ്ഞാതസംഘം തങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തുവെന്നായിരുന്നു ജയന് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിന് നല്‍കിയ മൊഴി.