വടകരയിൽ പണയ സ്വർണം കാണാതായ സംഭവം; ബാങ്ക് അപ്രൈസർ രണ്ട് വർഷത്തിനുശേഷം പോലീസ് പിടിയിൽ


വടകര: വില്യാപ്പള്ളി കനറാ ബാങ്കിൽ പണയംവച്ച സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ബാങ്കിലെ അപ്രൈസർ രണ്ടുവർഷത്തിന് ശേഷം പൊലീസ് പിടിയിൽ. വില്യാപ്പള്ളി മയ്യന്നൂർ സ്വദേശി കല്ലുപറമ്പത്ത് ശ്രീജിത്ത് (47) ആണ് അറസ്റ്റിലായത്. ബാങ്കിലെ അപ്രൈസറായി ജോലിചെയ്യുന്നതിനിടെ 2019 മേയിൽ ബാങ്കിൽ പണയമുതലായി വച്ച സ്വർണാഭരണങ്ങളിൽ 52 പവൻ കളവുചെയ്ത കേസിലാണ് അറസ്റ്റ്. സ്വർണാഭരണത്തിനുപകരം ഇതേ തൂക്കത്തിൽ മുക്ക് പണ്ടം വച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. സ്വർണാഭരണം പണയംവച്ചവർ തിരികെയെടുക്കാൻ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.

ബാങ്കിൽനിന്ന്‌ കവർന്ന സ്വർണാഭരണങ്ങൾ വടകര മേഖലയിലെ രണ്ട് സഹകരണ ബാങ്കിൽ പണയംവച്ചതായി പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അടുത്ത ദിവസംതന്നെ ഈ സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. രണ്ടുവർഷത്തിലധികമായി പ്രതി തിരുപ്പതിയിലും മറ്റുമായി ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ നാട്ടിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി.

തിങ്കളാഴ്‌ച രാവിലെ വടകര എടോടിയിൽനിന്ന്‌ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വടകര സിഐ കെ കെ ബിജു, എസ്ഐ എം നിജീഷ്, സിപിഒ പി പ്രദീപ്കുമാർ, വി കെ ജിത്തു, പി ടി സജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പിടികൂടിയത്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.