വടകരയിലെ പച്ചക്കറികടകളില്‍ പരിശോധന നടത്തി


വടകര: ലോക്ക് ഡൗണ്‍ സമയത്തെ പൊതു മാര്‍ക്കറ്റ് പരിശോധനയുടെ ഭാഗമായി വടകര താലൂക്ക് സപ്ലൈ ഓഫീസറും സംഘവും വിവിധയിടങ്ങളില്‍ പരിശോധന നടത്തി. വടകര, കൈനാട്ടി, വള്ളിക്കാട്, വെള്ളികുളങ്ങര, ഒഞ്ചിയം, നെല്ലാച്ചേരി, തട്ടോളിക്കര, കുന്നുമ്മക്കര എന്നിവിടങ്ങളിലെ പഴം – പച്ചക്കറിക്കടകള്‍, മല്‍സ്യ വില്‍പന കേന്ദ്രങ്ങള്‍, ചിക്കന്‍ സ്റ്റാളുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

പച്ചക്കറികള്‍ വ്യാപാരികള്‍ മിതമായ നിരക്കില്‍ മാത്രം വില്‍പന നടത്തുന്നതായി കണ്ടെത്തി. ലോക് ഡൗണായതിനാല്‍ പഴം, തക്കാളി തുടങ്ങിയ ഇനങ്ങള്‍ ലാഭമെടുക്കാതെയും വില്‍പണ്ടെന്ന് ചില വ്യാപാരികള്‍ അറിയിച്ചു.

ചിക്കന്‍ സ്റ്റാളുകളില്‍ അമിത വില കണ്ടെത്തിയ വള്ളിക്കാട്, ഒഞ്ചിയം, കുന്നുമ്മക്കര എന്നിവിടങ്ങളില്‍ കോഴിയിറച്ചി കിലോയ്ക്ക് 140 രൂപയായി വില നിശ്ചയിച്ചു. വില എഴുതി വെച്ച് മാത്രമേ കച്ചവടം നടത്താവൂ എന്ന കര്‍ശന നിര്‍ദേശവും നല്‍കി. അളവ് തൂക്ക ഉപകരണം ഉപഭോക്താക്കള്‍ കാണുന്ന സ്ഥലത്ത് സ്ഥാപിച്ചു മാത്രമേ വില്പന നടത്താവൂ എന്നും നിര്‍ദ്ദേശിച്ചു.