ലോകസൗന്ദര്യ മല്‍സരം; ഫൈനലില്‍ മലയാളി സുന്ദരിയും


കാനഡ: കാനഡയിലെ സൗന്ദര്യമത്സരത്തില്‍ ചേര്‍ത്തലക്കാരിയായ ഷെറിന്‍ മുഹമ്മദ് അവസാന റൗണ്ടില്‍ എത്തി. ഷെറിന്‍ എന്ന 32കാരിയാണ് മദാമ്മമാര്‍ക്കിടയില്‍ താരമായിരിക്കുന്നത്. വിവാഹിതരുടെ കാറ്റഗറിയിലാണ് ഷെറിന്‍ മത്സരിക്കുന്നത്.

പല പ്രവിശ്യകളില്‍നിന്നു ജയിച്ചുവന്ന 20 പേരാണ് അവസാന റൗണ്ടില്‍ മത്സരിക്കുന്നത്. നോര്‍ത്ത് യോര്‍ക് പ്രവിശ്യയില്‍നിന്നാണു ഷെറിന്‍ ജയിച്ചത്. ഓഗസ്റ്റ് 21,22 തീയതികളില്‍ ടോറോന്റോയിലാണ് ഫൈനല്‍. 20 പേര്‍ പങ്കെടുക്കുന്ന ലോകോത്തര സൗന്ദര്യമല്‍സരത്തില്‍ തൃക്കുന്നപ്പുഴയുടേയും പാനൂരിന്റെയും മഹിമ ഒന്നാം സ്ഥാനത്താണോ എന്നറിയാന്‍ ഓഗസ്റ്റ് 22 വരെ കാത്തിരിക്കേണ്ടി വരും.

സൗന്ദര്യത്തിനൊപ്പം ബുദ്ധിയും കഴിവും പരീക്ഷിക്കുന്നതാണു മത്സരം. പ്രസവാനന്തരം അമ്മമാരില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മാനസിക സമ്മര്‍ദങ്ങള്‍ തുടങ്ങിയ പ്രബന്ധങ്ങളിലെ മികവാണ് ഒന്നാംസ്ഥാനത്തെത്തിച്ചത്.
കാനഡയില്‍ ബയോടെക് എന്‍ജിനീയറായ ഷെറിന്‍ ടോറൊന്റോ സര്‍വകലാശാലയിലെ റിസര്‍ച്ച് വിഭാഗത്തില്‍ ജോലി ചെയ്യുന്നു. രണ്ടു കുട്ടികളുണ്ട്. ബയോ ടെക്‌നോളജിയില്‍ എം.ടെക്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ എം.ബി.എ. എന്നിവ നേടിയിട്ടുണ്ട്. മോളിക്യുലാര്‍ ബയോളജിയില്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

കാനഡയിലെ സെനോഫി ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയില്‍ ശാഖാ മാനേജരായ മുഹമ്മദ് ഷെബിനാണു ഭര്‍ത്താവ്. 2018ല്‍ കാനഡയില്‍ പൗരത്വം ലഭിച്ചു. ചേര്‍ത്തലയിലെ മുന്‍ റോട്ടറി അസിസ്റ്റന്റ് ഗവര്‍ണറും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ നഗരസഭ നാലാംവാര്‍ഡ് സ്റ്റാര്‍വ്യൂവില്‍ അബ്ദുള്‍ ബഷീറിന്റെയും സൂസന്‍ബഷീറിന്റെയും മകളാണ്.

നേരത്തെ 2017ല്‍ ലോകസുന്ദരി പട്ടം ഇന്ത്യക്ക് സ്വന്തമായിരുന്നു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്ന് ലോകസുന്ദരി പട്ടം ഇന്ത്യയിലേക്കെത്തിയത്. ചൈനയില്‍ നടന്ന മത്സരത്തിനൊടുവില്‍ 2016 ലെ ലോക സുന്ദരി സ്‌റ്റെഫാനി ഡെല്‍ വല്ലേ, മാനുഷിയെ ലോകസുന്ദരിയുടെ കിരീടം അണിയിച്ചു. ഹരിയാന സ്വദേശിയാണ് 20 വയസുകാരിയായ മാനുഷി.