രാജ്യത്ത് വീണ്ടും ആശങ്കയായി കോവിഡ് വകഭേദം; കാപ്പയെ കുറിച്ച് അറിയേണ്ടതെല്ലാം


കോഴിക്കോട്: രാജ്യത്ത് ആശങ്കയായി മറ്റൊരു കോവിഡ് വകഭേദം കൂടെ എത്തിയിരിക്കുകയാണ്. കാപ്പ വകഭേദം ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ക്ക് സ്ഥിരീകരിച്ചതായി യുപി സര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ലഖ്‌നൗവിലെ കിംഗ് ജോര്‍ജ്ജ്സ് മെഡിക്കല്‍ കോളേജില്‍ ജീനോം സീക്വന്‍സിങ് നടത്തിയ 109 സാമ്പിളുകളില്‍ 107 എണ്ണത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയപ്പോള്‍ രണ്ട് സാമ്പിളുകളില്‍ കാപ്പ വേരിയന്റ് കണ്ടെത്തിയതായി പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ച രണ്ട് കോവിഡ് വൈറസ് വകഭേദങ്ങളിലൊന്നാണ് കാപ്പ എന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) പറയുന്നു. ഡെല്‍റ്റ വകഭേദം ആണ് ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ച ആദ്യ വകഭേദം. സാര്‍സ് കോവി 2 വൈറസിന്റെ ബി 1.617.1 വകഭേദത്തിനെ “ഇന്ത്യന്‍ വകഭേദം” എന്ന് മാധ്യമങ്ങള്‍ അടക്കം വിളിക്കുന്നതില്‍ ഇന്ത്യ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബി 1.617.1 വകഭേദത്തെ ഡെല്‍റ്റ വകഭേദം എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തിരുന്നു. ഒപ്പം ഈ വകഭേദത്തെ കാപ്പ എന്നും നാമകരണം ചെയ്തു.

ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങള്‍ക്ക് പേരിടുന്നത് . “പേര് മാറ്റിയാലും അവയുടെ ശാസ്ത്രീയനാമങ്ങള്‍ മാറില്ല, അവ പ്രധാനപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍‌ നല്‍‌കുന്നു, മാത്രമല്ല ഗവേഷണത്തില്‍ ആ പേര് ഉപയോഗിക്കും. കോവിഡ് വകഭേദങ്ങളെ അവ കണ്ടെത്തിയ സ്ഥലങ്ങളുടെ പേരില്‍ വിളിക്കുന്നത് തടയുകയാണ് നാമകരണ സംവിധാനം ലക്ഷ്യമിടുന്നത്. അത്തരത്തില്‍ വിളിക്കുന്നത് അപകീര്‍ത്തികരവും വിവേചന പരവുമാണ്,” എന്നാണ് മെയ് 31 ന് പുതിയ നാമകരണ രീതി പ്രഖ്യാപിച്ചപ്പോള്‍ ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തത്.

കോവിഡ് -19 ന്റെ പുതിയ വകഭേദമല്ല കാപ്പ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 2020 ഒക്ടോബറിലാണ് ഈ വകഭേദത്തെ ആദ്യമായി ഇന്ത്യയില്‍ തിരിച്ചറിഞ്ഞത്. “രണ്ട് വേരിയന്റുകളും (കാപ്പ, ഡെല്‍റ്റ പ്ലസ്) സംസ്ഥാനത്തിന് പുതിയതല്ല.” കാപ്പ വകഭേദത്തെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് പറഞ്ഞത് ഈ വകഭേദം ബാധിച്ച കേസുകള്‍ നേരത്തേയും സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ടെന്നാണ്,” രണ്ട് കോവിഡ് കേസുകള്‍ കണ്ടെത്തിയ ശേഷം യുപി സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഏപ്രില്‍ നാലിന് രേഖപ്പെടുത്തിയ കാപ്പ വകഭേദത്തെ ഇപ്പോഴും ലോകാരോഗ്യ സംഘടനയുടെ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ എന്ന വിഭാഗത്തിലാണ് പട്ടികപ്പെടുത്തിയത്.