മോണ്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിനിരയായവരില്‍ പേരാമ്പ്ര സ്വദേശി ഉള്‍പ്പെടെ നാല് കോഴിക്കോട്ടുക്കാര്‍


കോഴിക്കോട്: കഴിഞ്ഞ ദിവസം പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിനിരയായവരില്‍ പേരാമ്പ്ര സ്വദേശി ഉള്‍പ്പെടെ നാല് കോഴിക്കോട്ടുക്കാര്‍.ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങള്‍ക്കു പുരാവസ്തുക്കള്‍ നല്‍കിയതു വഴി തന്റെ അക്കൗണ്ടിലെത്തിയ 2.62 ലക്ഷം കോടി രൂപ തിരികെ വാങ്ങാനെന്നു വിശ്വസിപ്പിച്ചാണു മോണ്‍സണ്‍ പരാതിക്കാരില്‍നിന്നു പണം തട്ടിയത്.

2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറു പേര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് മോണ്‍സന്റെ അറസ്റ്റ്. പേരാമ്പ്ര സ്വദേശി ഇ.എ. സലീം, മാവൂര്‍ സ്വദേശികളായ യാക്കൂബ് പുറായില്‍, സിദ്ദിഖ് പുറായില്‍, പന്തീരാങ്കാവ് സ്വദേശി എം.ടി. ഷമീര്‍, മലപ്പുറം മഞ്ചേരി സ്വദേശി ഷാനിമോന്‍, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി അനൂപ് വി.അഹമ്മദ് എന്നിവരാണു പരാതിക്കാര്‍.

പുരാവസ്തുക്കള്‍ നല്‍കിയതു വഴി ഗള്‍ഫില്‍നിന്ന് എത്തിയ തുക ഫെമ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഡല്‍ഹിയിലെ സ്വകാര്യ ബാങ്കില്‍ പണം വന്നതു സംബന്ധിച്ച സീല്‍ സഹിതമുള്ള രേഖകള്‍ മോണ്‍സണ്‍ കാണിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. 25 വര്‍ഷമായി ആന്റിക്, ഡയമണ്ട് ബിസിനസ് നടത്തുകയാണെന്നാണു മോണ്‍സണ്‍ കബളിപ്പിക്കപ്പെട്ടവരോട് പറഞ്ഞിരുന്നത്.

കിരീടം വിറ്റ വകയില്‍ ലഭിക്കാനുള്ള വലിയ തുകയുടെ നടപടി ക്രമങ്ങള്‍ക്കുവേണ്ടിയാണു പത്ത് കോടി രൂപയെന്നാണു വിശ്വസിപ്പിച്ചതെന്നാണ് പരാതിക്കാരില്‍ ഒരാളായ യാക്കൂബ് പറയുന്നത്. ആ പണം കിട്ടിയാല്‍ വലിയ തുക പലിശ രഹിത വായ്പയായി നല്‍കാമെന്ന് വിശ്വസിപ്പിച്ചിപ്പു.
പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി, വേള്‍ഡ് പീസ് കൗണ്‍സില്‍ അംഗം തുടങ്ങിയ ഒട്ടേറെ പദവികള്‍ വഹിക്കുന്നുണ്ടെന്നാണു മോണ്‍സണ്‍ പറഞ്ഞിരുന്നത്. ഈ സംഘടനകളുടെ ഭാരവാഹിയാണെന്നു പറയുന്ന ബോര്‍ഡുകള്‍ മോണ്‍സന്‍ വീടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി വരെ കൂടിക്കാഴ്ച നടത്തിയെന്നും പരാതിക്കാരോട് പറഞ്ഞു.

തട്ടിപ്പ് കേന്ദ്രമായി കലൂരിലെ വീട്, വന്‍ സുരക്ഷ, പുരാവസ്തുക്കള്‍ വ്യാജം

എറണാകുളം കലൂരില്‍, അന്‍പതിനായിരം രൂപ മാസവാടകയുള്ള വീട്ടിലാണു മോണ്‍സണ്‍ മാവുങ്കല്‍ താമസിച്ചിരുന്നത്. ‘പുരാവസ്തു’ മ്യൂസിയം കണക്കെ മാറ്റിയിരിക്കുകയാണ് ഈ വീട്. അമൂല്യ പുരാവസ്തുക്കളെന്ന് അവകാശപ്പെട്ടവയില്‍ മിക്കതും വ്യാജമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇവയില്‍ 70 ശതമാനവും സിനിമാ ചിത്രീകരണത്തിനു വാടകയ്ക്കു നല്‍കുന്ന വസ്തുക്കളാണെന്നാണു പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. 28 വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ തന്റെ പക്കലുണ്ടെന്നാണ് മോണ്‍സണ്‍ പലരെയും പറഞ്ഞു വിശ്വസിപ്പിച്ചത്. അതേസമയം, ഈ വീടിന് എട്ടു മാസമായി വാടക കൊടുത്തിട്ടില്ലെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസിനു ലഭിച്ച 30 വെള്ളിക്കാശിലെ രണ്ടെണ്ണം, കുരിശില്‍ നിന്നിറക്കിയ യേശുവിന്റെ മുഖം തുടച്ച തുണി, ഗാഗുല്‍ത്തയില്‍ യേശുവിന്റെ കാലടി പതിഞ്ഞ മണ്ണുകൊണ്ടുണ്ടാക്കിയ കുരിശ്, യേശുവിന്റെ മുഖം തുടച്ച തൂവാലയിലെ നൂലു കൊണ്ടുണ്ടാക്കിയ മാല, യേശു വെള്ളം വീഞ്ഞാക്കിയ കല്‍ഭരണി, മോസയുടെ അംശവടി, സെന്റ് ആന്റണിയുടെ നഖത്തിന്റെ കഷ്ണം, അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ്, ചാവറയച്ചന്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, സ്വര്‍ണം കൊണ്ടു നിര്‍മിച്ച പേജിലെഴുതിയ ബൈബിള്‍, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണ ഒഴിക്കുന്ന റാന്തല്‍ വിളക്ക്, രാജാരവിവര്‍മയുടെ ചിത്രങ്ങള്‍, ടിപ്പുവിന്റെ സിംഹാസനം എന്നീ അപൂര്‍വ പുരാവസ്തുക്കള്‍ തന്റെ ശേഖരത്തിലുണ്ടെന്നാണ് മോണ്‍സണ്‍ അവകാശപ്പെട്ടിരുന്നത്.

ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയും ചേര്‍ത്തലയിലെ ആശാരിയെക്കൊണ്ട് നിര്‍മിച്ചതാണെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. വിമാനയാത്രയില്‍ പരിചയപ്പെട്ട മൈസൂര്‍ രാജാവ് നരസിംഹ വൊഡയാറുമായുള്ള ബന്ധമാണു പുരാവസ്തു ശേഖരണ രംഗത്തേക്ക് എത്തിച്ചതെന്നാണ് മോണ്‍സണ്‍ പറഞ്ഞിരുന്നത്.

ചുമര്‍ നിറയെ ചിത്രങ്ങളുള്ള കലൂരിലെ വീട്ടിലേക്കു പുറത്തുനിന്ന് അധികം പേരെ പ്രവേശിപ്പിച്ചിരുന്നില്ല. നിരവധി സിസിടിവി ക്യാമറകളുള്ള വീട്ടില്‍ സുരക്ഷയ്ക്കായി നായ്ക്കളുണ്ട്. ഇതിനു പുറമെ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷയുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചേര്‍ത്തലയിലെ ഒരു വീടിന്റെ മുകളില്‍ നിലയില്‍ താമസിച്ചിരുന്ന മോണ്‍സണ്‍ പിന്നീട് തേവരയിലെ ഫ്ളാറ്റിലേക്കും 2014ല്‍ കലൂരിലെ വാടകവീട്ടിലേക്കും മാറുകയായിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്.

കോടികള്‍ വിലവരുന്ന ഡോഡ്ജ് കാറില്‍ കറങ്ങിയിരുന്ന മോണ്‍സണ്‍ ആഡംബര ജീവിതമാണു നയിച്ചിരുന്നത്. മിനി ഓഫിസായി മാറ്റിയ ആഡംബര കാറില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്നും കേള്‍ക്കുന്നു. ലാപ്ടോപ്പും നോട്ടെണ്ണല്‍ യന്ത്രവുമായി ബന്ധിപ്പിച്ച നിലയിലാണെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

പ്രത്യേക വാഹന വ്യൂഹത്തിനൊപ്പമാണു മോണ്‍സണ്‍ സഞ്ചരിക്കാറുള്ളത്. വ്യൂഹത്തിലെ മുന്നിലെയും പിന്നിലെയും വാഹനങ്ങളിലുള്ളവര്‍ക്കു നിര്‍ദേശങ്ങള്‍ കൈമാറന്‍ വാക്കി ടോക്കിയടക്കമുള്ള സംവിധാനമുണ്ട്.

ആഡംബര കാറുകളുടെ വന്‍ ശേഖരമുണ്ട് മോണ്‍സന്. കലൂരിലെ വീട്ടില്‍ പോര്‍ഷെ അടക്കം മുപ്പതോളം കാറുകളുണ്ട്. എന്നാല്‍ ഇവയില്‍ പലതും കേടായതാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. തകരാറിലായ വാഹനങ്ങള്‍ ചെറിയ തുകയ്ക്ക് വാങ്ങി വീട്ടില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

മോണ്‍സന്റെ കലൂരിയെും ചേര്‍ത്തലയിലെയും വീട്ടില്‍ പൊലീസ് ബീറ്റ് ബോക്സുണ്ടായിരുന്നു. വീടിന്റെ ഗേറ്റിലാണ് ബീറ്റ് ബോക്‌സ് സ്ഥാപിച്ചിരിക്കുന്നത്. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് ഇവ വച്ചത്. പതിവ് പരിശോധനയുടെ ഭാഗമായി പൊലീസ് ഇവിടെ സ്ഥിരമായി എത്തി ബീറ്റ് റജിസ്റ്ററില്‍ ഒപ്പുവച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം പൊലീസ് എടുത്ത് മാറ്റിയിരുന്നു.

അതേ സമയം മോണ്‍സണ്‍ മാവുങ്കലിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. പ്രതിയെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാക്കും. എറണാകുളം എ.സിജെ.എം കോടതിയില്‍ പ്രതി മോണ്‍സണ്‍ മാവുങ്കല്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. മോണ്‍സനെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ ക്രൈംബ്രാഞ്ചും ഇതേ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്.