മെസിയോ നെയ്മറോ, അര്‍ജന്റീനയോ ബ്രസീലോ? മാറക്കാനയില്‍ നാളെ മാന്ത്രിക പോരാട്ടം; കോപ്പ ചാമ്പ്യന്‍മാരെ നാളെ പുലര്‍ച്ചെ അറിയാം


കോഴിക്കോട്‌:കോപ്പ അമേരിക്ക അര്‍ജന്റീന ബ്രസീൽ സ്വപ്ന ഫൈനല്‍ പോരാട്ടം നാളെ. മാറക്കാന സ്‌റ്റേഡിയത്തില്‍ രാവിലെ 5.30നാണ് കിരീടപ്പോരാട്ടം. കിരീടം നിലനിര്‍ത്താന്‍ ബ്രസീല്‍ ഇറങ്ങുമ്പോൾ 1993ന് ശേഷം ആദ്യ കിരീടം നേടുകയാണ് അര്‍ജന്റീനയുടെ ലക്ഷ്യം.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് തിയാഗോ സില്‍വയുടെ ബ്രസീല്‍. ഗോളടിച്ചും ഗോളടിപ്പിച്ചും നെയ്മര്‍ അക്രമനിരയുടെ മുന്നിൽ തന്നെയുണ്ട്. ലയണല്‍ സ്‌കലോണിയെന്ന പരിശീലകന് കീഴില്‍ മികച്ച പോരാട്ട വീര്യമാണ് അര്‍ജന്റീന ടീം പുറത്തെടുക്കുന്നത്. ലയണല്‍ മെസ്സിയും ലൗട്ടാരോ മാര്‍ട്ടിനെസും പാപ്പു ഗോമസും നിക്കോളാസ് ഗോണ്‍സാലസുമെല്ലാം മിന്നും ഫോമിലാണ്.

ലിയണല്‍ സ്‌കലോണി ടീമില്‍ ചില മാറ്റങ്ങളോടെയാകും അര്‍ജന്റീന ടീമിനെ ഇറക്കുക എന്നാണ് റിപ്പോര്‍ട്ട്. ബ്രസീലിലെ മാരക്കാന സ്‌റ്റേഡിയം കിരീടപ്പോരാട്ടത്തിനായി തയ്യാറായിക്കഴിഞ്ഞു. കാല്‍പ്പന്ത് കളിയുടെ ചരിത്രത്തിലെ അവിസ്മരണീയ പോരാട്ടത്തിന് തന്നെയാകും മാറക്കാന സ്‌റ്റേഡിയം വേദിയാവുക. നെയ്മറുടെ ബ്രസീലും മെസ്സിയുടെ അര്‍ജന്റീനയും നേര്‍ക്കുനേര്‍ എത്തുമ്പോൾ ആരാധകര്‍ ഏറെ ആവേശത്തിലാണ്.