മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; സ്പില്‍വേയുടെ മൂന്ന്, നാല് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ ഉയര്‍ത്തി


കുമളി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേർന്നുള്ള സ്പിൽവേയുടെ 3, 4 ഷട്ടറുകളാണ് 35 സെന്റീമീറ്റര്‍ ഉയർത്തിയത്. രണ്ട് ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

സ്പിൽവേ ഷട്ടറുകൾ തുറന്നാൽ ആദ്യം വെള്ളം എത്തുക ജനവാസ മേഖലയായ വള്ളക്കടവിലാണ്. തുടർന്ന് വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴി ഒമ്പത് മണിയോടെ ഇടുക്കി ജലസംഭരണിയിൽ വെള്ളം എത്തിച്ചേരും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 0.25 അടി മാത്രമാകും ഉയരുക.

മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ട്

138.75 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 5800 ഘനയടി (ക്യുസെക്സ്) ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. തമിഴ്നാട് സെക്കൻഡിൽ 2335 ഘനയടി വെള്ളമാണ് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്.

ജലനിരപ്പ് 138 അടിയിൽ നിജപ്പെടുത്തണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് അണക്കെട്ട് തുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. 2018 പ്രളയത്തിന് ശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഭാഗമായ സ്പിൽവേ ഷട്ടറുകൾ

ഇടുക്കിയിലെ ജലനിരപ്പ് നിലവിൽ 2398.30 അടിയാണ്. നിലവിലെ റൂൾ കർവ് 2398.31 അടിയായതിനാൽ ചെറുതോണി അണക്കെട്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാൻ സാധ്യതയുണ്ട്. അണക്കെട്ട് തുറക്കാനുള്ള അനുമതി ഇടുക്കി ജില്ലാ കലക്ടർ നൽകിയിട്ടുണ്ട്.

അണക്കെട്ട് തുറക്കുന്നതിന് എല്ലാ മുന്നൊരുക്കവും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. അണക്കെട്ട് തുറക്കുന്ന പശ്ചാത്തലത്തിൽ പെരിയാറിന്‍റെ ഇരുകരയിലും ശക്തമായ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാർ മുതൽ ഇടുക്കി വരെയുള്ള 24 കിലോമീറ്റർ മുല്ലയാറിൽ ഏകദേശം 60 സെന്‍റീമീറ്റർ താഴെ മാത്രമാണ് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളൂ.

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശം

അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച വൈകീട്ട് വരെ 330 കുടുംബങ്ങളിൽ നിന്നായി 1036 പേരെ മാറ്റിപ്പാർപ്പിച്ചു. ജലവിഭവ മന്ത്രിയെ കൂടാതെ സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യൂ മന്ത്രി കെ. രാജനും മുല്ലപ്പെരിയാറിൽ എത്തിയിട്ടുണ്ട്.