മൂരാട്‌ മൂന്നംഗ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി, അക്രമിസംഘത്തില്‍ ഒരാളെ കയ്യോടെ പിടികൂടിയത് യുവാവിന്റ മിടുക്ക്, രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു


പയ്യോളി: പയ്യോളി മൂരാടില്‍ പൊതുപ്രവര്‍ത്തകനായ യുവാവിനെ മൂന്നംഗ സംഘം വീട്ടില്‍ക്കയറി ആക്രമിക്കാന്‍ ശ്രമിച്ചു. യുവാവിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ആക്രമിസംധത്തില്‍ ഒരാളെ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് മൂരാട് ചാലില്‍ ശോഭനെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചത്.

സംഭവം ഇങ്ങനെ

ഇന്നലെ അര്‍ധരാത്രി ശോഭന്റെ വീട്ടിലെത്തിയ സംഘം വാതില്‍ മുട്ടിവിളിക്കുകയായിരുന്നു. പുറത്തുവന്ന ശോഭനെ കൈയിലുണ്ടായിരുന്ന നീളംകൂടിയ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് അക്രമിച്ചു. ബഹളംകേട്ട് സഹോദരന്‍ പുറത്തുവന്നതോടെ അക്രമികളില്‍ ഒരാളായ മാഹി സ്വദേശി വൈശാഖി(23)നെ കീഴ്‌പ്പെടുത്തി. കൂടെയുണ്ടായിരുന്ന എറണാകുളം സ്വദേശികളായ എബിന്‍, ഹരി എന്നിവര്‍ ഓടി രക്ഷപ്പെട്ടു.

നിര്‍മാണമേഖലയില്‍ ആവശ്യമായ മെറ്റീരിയല്‍ വിതരണംചെയ്യുന്ന ജോലി ചെയ്തുവരുന്ന ആളാണ് ശോഭന്‍. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുരഭി കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ഉണ്ടായിരുന്ന കച്ചവടത്തിലെ സാമ്പത്തിക ഇടപാടാണ് ആക്രമണത്തില്‍ എത്തിച്ചതെന്ന് ശോഭന്‍ പറഞ്ഞു.

കീഴ്‌പ്പെടുത്തിയ പ്രതി വൈശാഖിനെ പയ്യോളി പൊലീസ് സംഭവസ്ഥലത്തെത്തി അറസ്റ്റ് ചെയ്തു. മാഹി ബീവി ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ വൈശാഖ് മാഹി, തലശേരി ഭാഗങ്ങളില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അക്രമികള്‍ക്ക് വീട് കാട്ടിക്കൊടുത്തതും, സഹായങ്ങള്‍ ചെയ്തുകൊടുത്തതും മൂരാട് പ്രദേശത്തെ മയക്കുമരുന്ന് സംഘമാണെന്നും ശോഭന്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് പയ്യോളി പോലീസ് കേസെടുത്തത്. പ്രതിയെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.