മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ സ്ത്രീയെ വീട്ടില്‍കയറി ആക്രമിച്ചസംഭവം; മകനുമായുള്ള വ്യക്തിവിരോധത്തിന്റെ തുടര്‍ച്ച


പേരാമ്പ്ര: മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച സംഭവം മകനുമായുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ച. കേളംപൊയില്‍ ജാനൂട്ടി (40) യാണ് ആക്രമിക്കപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.

അക്രമിസംഘം വീട്ടിലെത്തുകയും ഇതില്‍ രണ്ടുപേര്‍ ജാനൂട്ടിയുടെ മകന്‍ വിജന്‍സിനെ ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ജാനൂട്ടിയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു.

അക്രമിസംഘത്തിലുള്ളയാളുടെ ബന്ധുക്കളും താനുമായി നേരത്തെ വാക്കുതര്‍ക്കമുണ്ടാവുകയും ഇതിന്റെ തുടര്‍ച്ചയെന്നോണം അവര്‍ വീട്ടിലെത്തി തന്നെ ആക്രമിക്കുകയുമാണുണ്ടായതെന്ന് ജാനൂട്ടിയുടെ മകന്‍ വിജിന്‍സ് പേരാമ്പ്ര ന്യൂസിനോടു പറഞ്ഞു. മുതുകാട് ചെങ്കോട്ടക്കൊല്ലി മുഞ്ഞോറമലയില്‍ അശ്വിന്‍ അനില്‍കുമാര്‍ പുളിക്കൂല്‍ രനില്‍രാജ് എന്നിവരാണ് ജാനൂട്ടിയെ മര്‍ദ്ദിച്ചതെന്ന് മകന്‍ പറഞ്ഞു.

ജാനൂട്ടിയുടെ തലയ്ക്ക് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റിരുന്നു. അവരെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പെരുവണ്ണാമൂഴി എസ്.ഐയാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവിലെന്നും പൊലീസ് പറഞ്ഞു.