മുതിര്‍ന്ന സി.പി.എം നേതാവ് എം.എം.ലോറന്‍സ് അന്തരിച്ചു


കൊച്ചി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, ഇടതുമുന്നണി കണ്‍വീനര്‍, സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, 1980 മുതല്‍ 1984 വരെ ഇടുക്കിയില്‍ നിന്നുള്ള ലോക്സഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


എറണാകുളം മുളവുകാട് മാടമാക്കല്‍ അവിര മാത്യുവിന്റെയും മറിയം മാത്യുവിന്റെയും മകനായി 1929 ജൂണ്‍ 15നാണ് ജനനം. മാടമാക്കല്‍ മാത്യു ലോറന്‍സ് എന്നതാണ് ശരിയായ പേര്. എബ്രഹാം, എലിസബത്ത്, മാത്യു, തോമസ്, ജോണ്‍, ആഞ്ജില മാര്‍ഗരറ്റ്, ലാസര്‍ പരേതരായ ജോര്‍ജ്, ഫ്രാന്‍സിസ് എന്നിവര്‍ സഹോദരങ്ങളാണ്. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍, മുനവിറുല്‍ ഇസ്ലാം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലോറന്‍സ് പത്താം തരം വരെയെ പഠനം നടത്തിയുള്ളൂ. 1946ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായതോടെ പഠനം ഉപേക്ഷിച്ചു.

എറണാകുളത്ത് തൊഴിലാളി വര്‍ഗപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. തുറമുഖ വ്യവസായ തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും അദ്ദേഹം യൂണിയനു വേണ്ടി സംഘടിപ്പിച്ചു. സായുധവിപ്ലവത്തിനുള്ള ആഹ്വാനത്തില്‍ ആവേശഭരിതരായി കമ്യൂണിസ്റ്റുകാര്‍ കൊച്ചിരാജ്യത്ത് നടത്തിയ ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായിരുന്നു.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഒരേയൊരു തവണയെ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. 1969ല്‍ പ്രഥമ കൊച്ചി മേയര്‍ തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെ സ്ഥാനം കൈവിട്ടുപോയി. 1970ലും 2006ലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ എറണാകുളം മണ്ഡലത്തിലും 1977ല്‍ പള്ളുരുത്തിയിലും 1991ല്‍ തൃപ്പൂണിത്തുറയിലും മത്സരിച്ച് പരാജയപ്പെട്ടു. 1980ല്‍ ഇടുക്കി പാര്‍ലമെന്റ് സീറ്റില്‍നിന്ന് വിജയിച്ചു. 1984-ല്‍ മുകുന്ദപുരത്ത് പരാജയപ്പെട്ടു.

1964ലെ പിളര്‍പ്പിനെ തുടര്‍ന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന ലോറന്‍സ് 1964 മുതല്‍ 1998 വരെ പാര്‍ട്ടി സംസ്ഥാന സമിതി അംഗവും 1967 മുതല്‍ 1978 വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്ന ടി.കെ.രാമകൃഷ്ണന്‍ 1967ല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടര്‍ന്നാണ് ലോറന്‍സ് സെക്രട്ടറിയായത്.

1978 മുതല്‍ 1998 വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 1986 മുതല്‍ 1998 വരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.1986 മുതല്‍ 1998 വരെ ഒരു വ്യാഴവട്ടക്കാലം ഇടതുമുന്നണി കണ്‍വീനറായിരുന്നു. പിന്നീട് 1998ല്‍ പാലക്കാട് വച്ച് നടന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു.

1998 മുതല്‍ 2013 വരെ സി.ഐ.ടി.യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു. 2002-ല്‍ എറണാകുളം ജില്ലാക്കമ്മറ്റി അംഗമായ ലോറന്‍സ് 2005-ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ വച്ച് പാര്‍ട്ടി സംസ്ഥാന സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2015-ല്‍ ആലപ്പുഴയില്‍ നടന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം പ്രായാധിക്യത്തെ തുടര്‍ന്ന് ലോറന്‍സിനെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ക്ഷണിതാവാണ്.

Description: Senior CPM leader MM Lawrence passed away